ഇറാൻ-യുഎസ് യുദ്ധം: ബ്രിട്ടനിൽ മരുന്നുകൾക്ക് തീവില, സ്റ്റോക്കുകളും കുറയുന്നു
ഇറാനിലെ യുദ്ധസാഹചര്യം ബ്രിട്ടനിലെ ആരോഗ്യമേഖലയെ സാരമായി ബാധിക്കുന്നു. ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ കാരണം രാജ്യം വർഷങ്ങൾക്കിടയിലെ ഏറ്റവും വലിയ മരുന്ന് ക്ഷാമത്തിലൂടെയാണ് കടന്നുപോകുന്നത്. സ്ട്രോക്ക്, ഹൃദയാഘാതം, ചുഴലിദീനം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള രോഗികൾക്ക് ആവശ്യമായ സുപ്രധാന മരുന്നുകൾ ഫാർമസികളിൽ ലഭ്യമല്ലാത്ത സാഹചര്യം നിലവിലുണ്ട്. കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ ഉൾപ്പെടെയുള്ളവയുടെ ലഭ്യത കുറഞ്ഞത് രോഗികളെയും ആരോഗ്യ പ്രവർത്തകരെയും ഒരേപോലെ ആശങ്കയിലാക്കുന്നു.
യുദ്ധം മൂലം ഷിപ്പിംഗ് ചെലവുകൾ വർദ്ധിച്ചതും വിമാന സർവീസുകൾ തടസ്സപ്പെട്ടതും മരുന്നുകളുടെ വില കുതിച്ചുയരാൻ കാരണമായി. ബ്രിട്ടനിലെ നിലവിലെ ഫണ്ടിംഗ് രീതി പ്രതിസന്ധിയുടെ ആഘാതം വർദ്ധിപ്പിക്കുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എൻഎച്ച്എസ് നിശ്ചയിച്ചിട്ടുള്ള സ്ഥിരമായ നിരക്കിൽ മരുന്നുകൾ കണ്ടെത്താൻ ഫാർമസികൾ പ്രയാസപ്പെടുകയാണ്. നിലവിൽ എൻഎച്ച്എസ് അനുവദിക്കുന്ന തുകയേക്കാൾ ഉയർന്ന വിലയുള്ള 230-ഓളം മരുന്നുകൾ വിപണിയിലുണ്ട്. ഇത് ഫാർമസികൾക്ക് സ്റ്റോക്ക് എത്തിക്കുന്നത് വെല്ലുവിളിയാക്കുന്നു.
ഏപ്രിൽ മാസത്തിൽ മരുന്നുകളുടെ ലഭ്യതയിൽ വലിയ ഇളവുകൾ നൽകേണ്ടി വന്നത് പ്രതിസന്ധിയുടെ രൂക്ഷത വ്യക്തമാക്കുന്നു. സാധാരണയായി ഡോക്ടർമാർ കുറിച്ചുനൽകുന്ന രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ പോലും വിപണിയിൽ കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ മരുന്ന് വിതരണം കൂടുതൽ ദുഷ്കരമാകുമെന്നും ഇത് രോഗികളുടെ ചികിത്സയിൽ വലിയ കാലതാമസം വരുത്തുമെന്നും ഫാർമസിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു.
