ബ്രിട്ടനിലെ കാർ പാർക്കിങ്, ഗാഡ്ജെറ്റ് റിപ്പയർ, ഓൺലൈൻ ഡെലിവറി മുതലായ ഉപഭോക്‌തൃ സേവനങ്ങളിൽ വലിയ അപാകതകളെന്ന് റിപ്പോർട്ട്
ബ്രിട്ടനിൽ പാർക്കിങ് പിഴകൾ മുതൽ ഗാഡ്‌ജെറ്റുകളുടെ അറ്റകുറ്റപ്പണി വരെ നീളുന്ന വിവിധ ഉപഭോക്തൃ സേവനങ്ങളിൽ വലിയ തോതിലുള്ള അപാകതകൾ സംഭവിക്കുന്നതായി റിപ്പോർട്ട്. പ്രമുഖ മാധ്യമമായ സ്കൈ ന്യൂസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം കാർ പാർക്കിങ് കമ്പനികളുടെ സാങ്കേതിക പിഴവുകൾ കാരണം നിരപരാധികളായ വാഹന ഉടമകൾക്ക് വലിയ തുക പിഴ ലഭിക്കുന്ന സാഹചര്യം നിലവിലുണ്ട്. കാർ മോഡലോ രജിസ്ട്രേഷൻ നമ്പറോ പോലും പരിശോധിക്കാതെയാണ് പലപ്പോഴും ഇത്തരം നോട്ടിസുകൾ അയക്കുന്നത്. ഇതിനെതിരെ കൃത്യമായ തെളിവുകൾ സഹിതം പരാതിപ്പെടാൻ ഉപഭോക്താക്കൾ തയ്യാറാകണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.
ഉപകരണങ്ങൾ നന്നാക്കാൻ നൽകുന്ന ഷോപ്പുകളിൽ നിന്ന് നേരിടേണ്ടി വരുന്ന അനാസ്ഥയാണ് മറ്റൊരു പ്രധാന പ്രശ്നം. ഫോണുകളും ടാബ്‌ലെറ്റുകളും റിപ്പയറിംഗിനായി നൽകി തിരികെ ലഭിക്കുമ്പോൾ പുതിയ തകരാറുകൾ സംഭവിക്കുന്നത് പതിവാകുകയാണ്. സർവീസ് നടത്തുമ്പോൾ ആവശ്യമായ വൈദഗ്ധ്യമോ ശ്രദ്ധയോ പുലർത്താത്തതാണ് ഇതിന് കാരണം. കൺസ്യൂമർ റൈറ്റ്സ് ആക്ട് പ്രകാരം ഇത്തരം സാഹചര്യങ്ങളിൽ സൗജന്യമായ പുനർനിർമ്മാണമോ നൽകിയ പണം തിരികെ ലഭിക്കാനോ ഉപഭോക്താവിന് അവകാശമുണ്ടെന്ന് നിയമവിദഗ്ധനായ സ്കോട്ട് ഡിക്സൺ വ്യക്തമാക്കുന്നു. കൂടാതെ ഓൺലൈൻ ഡെലിവറി കമ്പനികൾ നിർദ്ദേശങ്ങൾ പാലിക്കാതെ സാധനങ്ങൾ അലക്ഷ്യമായി വെക്കുന്നത് മോഷ്ടിക്കപ്പെടാൻ കാരണമാകുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വിദേശ രാജ്യങ്ങളിൽ വാഹനം വാടകയ്ക്ക് എടുക്കുന്നവർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും വാർത്താക്കുറിപ്പിലുണ്ട്. വാടക കുറഞ്ഞ കമ്പനികൾ പിന്നീട് വലിയ തുക സെക്യൂരിറ്റി ഡിപ്പോസിറ്റായും ക്ലീനിംഗ് ചാർജായും ഈടാക്കാറുണ്ട്. വാഹനം കൈപ്പറ്റുന്നതിന് മുൻപ് ബോഡിയിലെ പോറലുകളും ഫ്യൂവൽ ലെവലും ഫോട്ടോ എടുത്ത് സൂക്ഷിക്കുന്നത് ഭാവിയിലെ തർക്കങ്ങൾ ഒഴിവാക്കാൻ സഹായിക്കും. പ്രത്യേകിച്ച് ഇറ്റലി പോലുള്ള രാജ്യങ്ങളിൽ ട്രാഫിക് നിയന്ത്രണമുള്ള മേഖലകളിൽ പ്രവേശിക്കുമ്പോൾ ലഭിക്കുന്ന പിഴകൾ മാസങ്ങൾക്ക് ശേഷമാണ് പലപ്പോഴും ക്രെഡിറ്റ് കാർഡുകളിൽ നിന്ന് പിൻവലിക്കപ്പെടുന്നത്. അതിനാൽ യാത്രയ്ക്ക് മുൻപ് പ്രാദേശിക ട്രാഫിക് നിയമങ്ങൾ മനസ്സിലാക്കുന്നത് സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ അത്യന്താപേക്ഷിതമാണ്.
