ലണ്ടൻ കൗൺസിലുകൾക്കെതിരെ ഗുരുതര ആരോപണം; ഭവനരഹിത കുടുംബങ്ങളെ നൂറുകണക്കിന് മൈൽ അകലേക്ക് ‘തള്ളിവിടുന്നു’
ലണ്ടൻ : ലണ്ടനിലെ കൗൺസിലുകൾ അതീവ ദുർബലാവസ്ഥയിലുള്ള ഭവനരഹിത കുടുംബങ്ങളെ നൂറുകണക്കിന് മൈലുകൾ അകലെയുള്ള ദരിദ്ര പ്രദേശങ്ങളിലേക്ക് നിയമവിരുദ്ധമായി നാടുകടത്തുന്നതായി ഗാർഡിയൻ പത്രത്തിന്റെ അന്വേഷണ റിപ്പോർട്ട്. ഗാർഹിക പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ടോടിയ സ്ത്രീകളും കുട്ടികളും അഭയാർഥികളും അടങ്ങുന്ന നൂറുകണക്കിന് കുടുംബങ്ങളെയാണ് ബോൾട്ടൺ, ബ്ലാക്ക്പൂൾ, ഹാർട്ടിൽപൂൾ, കൗണ്ടി ഡർഹം തുടങ്ങിയ വടക്കൻ ഇംഗ്ലണ്ടിലെ ദരിദ്ര നഗരങ്ങളിലെ താൽക്കാലിക താമസസ്ഥലങ്ങളിലേക്ക് മാറ്റുന്നത്. ലണ്ടനിലെ കടുത്ത ഭവന പ്രതിസന്ധിയും സ്വകാര്യ വാടകക്കയറ്റവും മൂലം വലയുന്ന കൗൺസിലുകൾ, തങ്ങളുടെ ബാധ്യതകൾ ഒഴിവാക്കാനാണ് ഈ ക്രൂരത കാട്ടുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇത്തരത്തിൽ ലണ്ടന് പുറത്തേക്ക് നിർബന്ധിതമായി മാറ്റപ്പെട്ട ഭവനരഹിതരുടെ എണ്ണം ഇരട്ടിയായതായും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
ഭവനരഹിതർക്ക് സ്വന്തം പ്രദേശത്തോ അതിനടുത്തോ താമസമൊരുക്കണമെന്നും, മറ്റ് കൗൺസിലുകളുടെ പരിധിയിലേക്ക് മാറ്റുകയാണെങ്കിൽ നിയമപരമായി അവരെ മുൻകൂട്ടി അറിയിക്കണമെന്നുമാണ് ചട്ടം. എന്നാൽ ഈ നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി, വൻ തുകയ്ക്ക് സ്വകാര്യ ഏജൻസികളെ കരാറേൽപ്പിച്ചാണ് കൗൺസിലുകൾ ഈ രഹസ്യ ഓപ്പറേഷൻ നടത്തുന്നത്. പല കുടുംബങ്ങളെയും അർദ്ധരാത്രിയിൽ ടാക്സികളിൽ കയറ്റി തികച്ചും അപരിചിതമായ സ്ഥലങ്ങളിൽ കൊണ്ടുപോയി തള്ളുകയാണ് ചെയ്യുന്നത്. ഇംഗ്ലീഷ് ഭാഷ ശരിയായി അറിയാത്ത, നിയമപരമായി പ്രതികരിക്കാൻ ശേഷിയില്ലാത്ത അഭയാർത്ഥികളായ കുടുംബങ്ങളെയാണ് കൗൺസിലുകൾ ഇതിനായി പ്രധാനമായും ഇരയാക്കുന്നത്. ഈ സ്ഥലംമാറ്റ നിർദ്ദേശങ്ങൾ നിരസിച്ചാൽ തങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടപ്പെട്ട് തെരുവിലാകേണ്ടിവരുമെന്ന ഭീതിയിലാണ് ഭൂരിഭാഗം പേരും ഇതിന് വഴങ്ങുന്നത്.
ലണ്ടൻ കൗൺസിലുകളുടെ ഈ ഏകപക്ഷീയമായ നടപടി വടക്കൻ ഇംഗ്ലണ്ടിലെ പ്രാദേശിക സമൂഹങ്ങളിൽ വലിയ പ്രതിഷേധത്തിനും സാമൂഹിക സംഘർഷങ്ങൾക്കും കാരണമായിട്ടുണ്ട്. സ്വന്തം നഗരത്തിലെ പ്രതിസന്ധി മറ്റൊരു ദരിദ്ര ജനവിഭാഗത്തിന്റെ മേൽ അടിച്ചേൽപ്പിക്കുന്ന ഈ നയം തികച്ചും മനുഷ്യത്വരഹിതമാണെന്ന് ഹാർട്ടിൽപൂൾ എംപി ജോനാഥൻ ബ്രാഷ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ചാരിറ്റി സംഘടനകളും കുറ്റപ്പെടുത്തി. അടിസ്ഥാന സൗകര്യങ്ങളോ ഫർണിച്ചറുകളോ പോലുമില്ലാത്ത വീടുകളിൽ എത്തുന്ന ഇവർക്ക് യാതൊരുവിധ പിന്തുണാ സംവിധാനങ്ങളും ലഭിക്കുന്നില്ല. എന്നാൽ, ലണ്ടനിലെ ഉയർന്ന വാടകയും ലഭ്യമായ സോഷ്യൽ ഹൗസിംഗിന്റെ കുറവും മൂലമാണ് പ്രശ്നം രൂക്ഷമായതെന്നും തങ്ങൾ നിയമലംഘനം നടത്തിയിട്ടില്ലെന്നുമാണ് കൗൺസിലുകളുടെ വിശദീകരണം.
