ഇംഗ്ലണ്ടിൽ വാടക നിയന്ത്രണം കൊണ്ടുവരില്ലെന്ന് ആഞ്ചല റെയ്‌നർ
Angela Rayner says the government has no current plans to introduce rent controls in England.
ലണ്ടൻ : ഇംഗ്ലണ്ടിൽ വാടക മരവിപ്പിക്കുകയോ വാടക വർധനയ്ക്ക് സർക്കാർ പരിധി നിശ്ചയിക്കുകയോ ചെയ്യുന്ന പദ്ധതി ഇപ്പോൾ പരിഗണനയിലില്ലെന്ന് ഹൗസിങ് സെക്രട്ടറി ആഞ്ചല റെയ്‌നർ വ്യക്തമാക്കി. മേയിൽ പ്രാബല്യത്തിൽ വന്ന റന്റേഴ്സ് റൈറ്റ്സ് ആക്ട് വാടക വിപണിയിൽ ഇതിനകം കാര്യമായ മാറ്റം സൃഷ്ടിക്കുന്നുണ്ടെന്നും മറ്റ് പ്രദേശങ്ങളിൽ നടപ്പാക്കിയ വാടക നിയന്ത്രണങ്ങൾ നിരക്ക് കുറയ്ക്കുന്നതിൽ വിജയിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറായിരുന്നപ്പോൾ ജീവിതച്ചെലവ് പ്രതിസന്ധി അവസാനിക്കുന്നതുവരെ സ്വകാര്യ മേഖലയിലെ വാടക മരവിപ്പിക്കണമെന്ന് ആൻഡി ബേൺഹാം ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലവിലെ നിയമം വാടകക്കാർക്ക് കൂടുതൽ സുരക്ഷയും അധികാരവും നൽകുന്നുണ്ടെന്ന് റെയ്‌നർ പറഞ്ഞു. പുതിയ നിയമപ്രകാരം നിശ്ചിതകാല വാടക കരാറുകൾ ഒഴിവാക്കുകയും വാടകക്കാരെ ഒഴിപ്പിക്കുന്നത് കൂടുതൽ പ്രയാസകരമാക്കുകയും ചെയ്തു. വാടക വർഷത്തിൽ ഒരിക്കൽ മാത്രമേ വിപണി നിരക്കനുസരിച്ച് വർധിപ്പിക്കാനാകൂ.
അതേസമയം, 2029ഓടെ 15 ലക്ഷം പുതിയ വീടുകൾ നിർമിക്കാനുള്ള സർക്കാർ ലക്ഷ്യം കൈവരിക്കുന്നത് നിർമാണച്ചെലവ് ഉയർന്നതോടെ കൂടുതൽ പ്രയാസകരമായതായി റെയ്‌നർ സമ്മതിച്ചു. എങ്കിലും ലക്ഷ്യം ഉപേക്ഷിക്കില്ലെന്നും പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ കൗൺസിൽ ഭവന നിർമാണ പദ്ധതി നടപ്പാക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഇംഗ്ലണ്ടിൽ വാടക നിയന്ത്രണം വേണമെന്ന ഗ്രീൻ പാർട്ടിയുടെയും ലണ്ടൻ മേയർ സാദിഖ് ഖാന്റെയും ആവശ്യങ്ങൾ തുടരുന്നതിനിടെയാണ് റെയ്‌നറുടെ പ്രതികരണം.
