ഇന്ത്യൻ–പാകിസ്ഥാനി കുടിയേറ്റക്കാർക്കെതിരെ ബ്രിട്ടീഷ് എംപിയുടെ പരാമർശം വിവാദത്തിൽ
ലണ്ടൻ : യുകെയിൽ ഇന്ത്യൻ, പാകിസ്ഥാനി കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് ബ്രിട്ടീഷ് എംപി നടത്തിയ പരാമർശം രാഷ്ട്രീയ വിവാദമായി. ഗ്രേറ്റ് യാർമൗത്തിൽ നിന്നുള്ള സ്വതന്ത്ര എംപിയായ റൂപർട്ട് ലോവാണ്, തൊഴിലില്ലാത്ത ബ്രിട്ടീഷുകാർക്ക് ലഭിക്കേണ്ട ജോലികൾക്കായി ഇന്ത്യക്കാരെയും പാകിസ്ഥാനികളെയും വൻതോതിൽ രാജ്യത്തേക്ക് കൊണ്ടുവരേണ്ടതില്ലെന്ന് എക്‌സിൽ കുറിച്ചത്. തന്റെ അഭിപ്രായത്തെ വംശീയമായി കാണുന്നുണ്ടെങ്കിൽ അതിൽ തനിക്ക് പ്രശ്നമില്ലെന്ന നിലപാടും അദ്ദേഹം വ്യക്തമാക്കി.
ലോവിന്റെ പ്രസ്താവനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത പ്രതികരണമാണ് ഉയർന്നത്. കുടിയേറ്റക്കാരെ പ്രത്യേക രാജ്യങ്ങളുടെയും വംശീയ പശ്ചാത്തലത്തിന്റെയും അടിസ്ഥാനത്തിൽ കുറ്റപ്പെടുത്തുന്നത് അപകടകരമായ രാഷ്ട്രീയ ഭാഷയാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. അതേസമയം, ലോവിന്റെ മണ്ഡലമായ ഗ്രേറ്റ് യാർമൗത്തിൽ ഇന്ത്യൻ–പാകിസ്ഥാനി വംശജരുടെ സാന്നിധ്യം വളരെ ചെറിയ തോതിലാണെന്ന കണക്കുകളും ചർച്ചയായി. 2021 സെൻസസ് പ്രകാരം ഏകദേശം ഒരു ലക്ഷം ജനസംഖ്യയുള്ള പ്രദേശത്ത് ഇന്ത്യൻ, പാകിസ്ഥാനി വംശജർ ചേർന്ന് ആയിരത്തിൽ താഴെയാണെന്നതാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഗ്രേറ്റ് യാർമൗത്തിൽ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതലാണെന്നത് കുടിയേറ്റ ചർച്ചകൾക്ക് വീണ്ടും രാഷ്ട്രീയ നിറം നൽകിയിരിക്കുകയാണ്. എന്നാൽ യുകെയിലെ പല പ്രധാന മേഖലകളിലും തൊഴിലാളി ക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിൽ, കുടിയേറ്റ തൊഴിലാളികൾ ആരോഗ്യരംഗം, കെയർ, ഹോസ്പിറ്റാലിറ്റി, മറ്റ് സേവന മേഖലകൾ എന്നിവിടങ്ങളിൽ നിർണായക പങ്കുവഹിക്കുന്നുവെന്നാണ് മൈഗ്രേഷൻ ഒബ്‌സർവേറ്ററി ഉൾപ്പെടെയുള്ള പഠനങ്ങൾ വ്യക്തമാക്കുന്നത്. അതിനിടെ, കുടിയേറ്റം, തൊഴിൽ അവസരങ്ങൾ, വംശീയ പരാമർശങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ചർച്ച ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വീണ്ടും ശക്തമാകുകയാണ്.
English summary: UK MP Rupert Lowe’s remarks against Indian and Pakistani migrants have sparked a major immigration row in Britain.
