എൻഎച്ച്എസ് റെസിഡന്റ് ഡോക്ടർമാരുടെ സമരം അവസാനിക്കുന്നു; 6.6 ശതമാനം ശമ്പള വർധനയ്ക്ക് അംഗീകാരം
എൻഎച്ച്എസിലെ റെസിഡന്റ് ഡോക്ടർമാർ 6.6 ശതമാനം ശമ്പള വർധന കരാർ അംഗീകരിച്ചതോടെ മാസങ്ങളായി തുടരുന്ന സമരഭീഷണിക്ക് വിരാമമാകുന്നു.
ലണ്ടൻ : എൻഎച്ച്എസിലെ റെസിഡന്റ് ഡോക്ടർമാർ ശമ്പള വർധന കരാർ അംഗീകരിച്ചതോടെ മാസങ്ങളായി തുടരുന്ന സമരഭീഷണിക്ക് വിരാമമാകുന്നു. മുമ്പ് ജൂനിയർ ഡോക്ടർമാർ എന്ന് അറിയപ്പെട്ടിരുന്ന റെസിഡന്റ് ഡോക്ടർമാർ 6.6 ശതമാനം ശമ്പള വർധന അംഗീകരിച്ചതായി ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ അറിയിച്ചു. ഈ സാമ്പത്തിക വർഷത്തേക്ക് ശരാശരി 4.9 ശതമാനം വർധന ഇതിനകം പരിഗണനയിലുണ്ടായിരുന്നുവെങ്കിലും, പുതിയ കരാർ പ്രകാരം അടുത്ത ഏപ്രിലോടെ അധികമായി 1.7 ശതമാനം കൂടി ഉറപ്പാക്കിയിട്ടുണ്ട്. ഇതോടെ 2026-27 കാലയളവിൽ റെസിഡന്റ് ഡോക്ടർമാരുടെ തുടക്കശമ്പളം 38,831 പൗണ്ടിൽ നിന്ന് 41,226 പൗണ്ടായി ഉയരും.
ഏറ്റവും പരിചയസമ്പന്നരായ റെസിഡന്റ് ഡോക്ടർമാർക്ക് 2027-28ഓടെ അടിസ്ഥാന ശമ്പളം 73,992 പൗണ്ടിൽ നിന്ന് 80,730 പൗണ്ടായി ഉയരും. അധിക ജോലിസമയവും മറ്റു അലവൻസുകളും ഉൾപ്പെടുമ്പോൾ ഇവരുടെ ശരാശരി വരുമാനം ഒരു ലക്ഷം പൗണ്ടിന് മുകളിലാകുമെന്നാണ് കണക്കുകൾ. 2023 മാർച്ചുമുതൽ തുടർച്ചയായി നടന്ന സമരങ്ങൾ എൻഎച്ച്എസിന് വലിയ തിരിച്ചടിയായിരുന്നു. ഈ മാസം നടക്കാനിരുന്ന പതിനാറാമത്തെ സമരം സർക്കാർ അവസാന നിമിഷം മുന്നോട്ടുവച്ച നിർദേശത്തെ തുടർന്ന് നേരത്തെ തന്നെ പിൻവലിച്ചിരുന്നു.
പുതിയ കരാറിൽ ശമ്പള വർധനയ്‌ക്കൊപ്പം ഡോക്ടർമാരുടെ ശമ്പള ഘടനയിലും മാറ്റങ്ങൾ വരുത്തും. നിർബന്ധിത പരീക്ഷാ ഫീസ്, പ്രൊഫഷണൽ അംഗത്വ ചെലവുകൾ, പോർട്ട്ഫോളിയോ ചെലവുകൾ തുടങ്ങിയവയ്ക്ക് കൂടുതൽ തിരിച്ചടവ് നൽകാനും സർക്കാർ സമ്മതിച്ചിട്ടുണ്ട്. കൂടാതെ യുകെയിൽ പഠനം പൂർത്തിയാക്കിയ മെഡിക്കൽ ബിരുദധാരികൾക്ക് പരിശീലന സ്ഥാനങ്ങളിൽ മുൻഗണന നൽകുകയും 4,500 പുതിയ പരിശീലന സ്ഥാനങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. രോഗികൾക്കും എൻഎച്ച്എസിനും സ്ഥിരത നൽകുന്ന തീരുമാനമാണിതെന്ന് ആരോഗ്യ സെക്രട്ടറി ജെയിംസ് മറി പറഞ്ഞു.
