യുകെയിൽ അഭയാർത്ഥികൾ താമസച്ചെലവിലേക്ക് 10,000 പൗണ്ട് വരെ തിരിച്ചടയ്ക്കേണ്ടി വരും; പുതിയ നിയമ നിർദേശം വിവാദത്തിൽ
യുകെയിൽ അഭയാർത്ഥി അപേക്ഷ അംഗീകരിക്കപ്പെട്ടവർ സർക്കാർ നൽകിയ താമസ-ജീവിതച്ചെലവിലേക്ക് ഏകദേശം 10,000 പൗണ്ട് വരെ തിരിച്ചടയ്ക്കേണ്ടി വരുമെന്ന പുതിയ നിയമ നിർദേശം വിവാദമായി.
ലണ്ടൻ : യുകെയിൽ അഭയാർത്ഥി അപേക്ഷ അംഗീകരിക്കപ്പെട്ടവർ സർക്കാർ നൽകിയ താമസ-ജീവിതച്ചെലവിലേക്ക് ഏകദേശം 10,000 പൗണ്ട് വരെ തിരിച്ചടയ്ക്കേണ്ടി വരുമെന്ന പുതിയ നിയമ നിർദേശം വിവാദമായി. ചൊവ്വാഴ്ച എംപിമാർ പരിഗണിക്കുന്ന ഇമ്മിഗ്രേഷൻ ആൻഡ് അസൈലം ബില്ലിലാണ് ഈ പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നത്. വരുമാനവും സാമ്പത്തിക ശേഷിയും പരിശോധിച്ചായിരിക്കും പണം ഈടാക്കുക. ആവശ്യമായ തുക അടച്ചുതീർക്കാത്തവർക്ക് യുകെയിൽ സ്ഥിരതാമസ പദവി ലഭിക്കുന്നതിൽ തടസ്സമുണ്ടാകുമെന്നാണ് ഹോം ഓഫീസ് വ്യക്തമാക്കുന്നത്.
പ്രതിവർഷം അഭയാർത്ഥികളുടെ താമസത്തിനും പിന്തുണയ്ക്കുമായി ചെലവാകുന്ന ഏകദേശം 4 ബില്യൺ പൗണ്ട് കുറയ്ക്കണമെന്ന സമ്മർദ്ദത്തിനിടെയാണ് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് പദ്ധതി മുന്നോട്ടുവച്ചത്. അഭയാർത്ഥി സഹായം ഒരു അവകാശമാണെങ്കിലും, സാമ്പത്തികമായി കഴിയുന്ന ഘട്ടത്തിൽ ബ്രിട്ടീഷ് ജനത നൽകിയ പിന്തുണയ്ക്ക് തിരിച്ചടവ് പ്രതീക്ഷിക്കുന്നുവെന്നാണ് സർക്കാർ നിലപാട്. എന്നാൽ യുദ്ധം, പീഡനം, പട്ടിണി തുടങ്ങിയ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെട്ട് വരുന്ന അഭയാർത്ഥികൾക്ക് മേൽ അധിക നികുതി ചുമത്തുന്നതിന് തുല്യമാണ് ഈ നീക്കമെന്ന് അഭയാർത്ഥി സംഘടനകൾ വിമർശിച്ചു.
പദ്ധതിയിലൂടെ ലഭിക്കുന്ന തുക വളരെ കുറവായിരിക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അഭയാർത്ഥി പദവി ലഭിച്ച് അഞ്ച് വർഷം കഴിഞ്ഞവരിൽ 20,000 പൗണ്ടിൽ കൂടുതൽ വരുമാനം നേടുന്നവർ 15 ശതമാനത്തിൽ താഴെയാണെന്ന് കുടിയേറ്റ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വരുമാന പരിധി, തിരിച്ചടവ് ആരംഭിക്കുന്ന മാനദണ്ഡങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ പിന്നീട് പ്രത്യേക ചട്ടങ്ങളിലൂടെ അറിയിക്കുമെന്ന് ഹോം ഓഫീസ് അറിയിച്ചു. പുതിയ ബില്ലിൽ കുടിയേറ്റ-നാടുകടത്തൽ കേസുകളുമായി ബന്ധപ്പെട്ട മറ്റ് കർശന നടപടികളും ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്.
