യുകെയിൽ എനർജി ബിൽ വീണ്ടും വർധിക്കുന്നു; ലക്ഷക്കണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിലേക്ക്
എനർജി പ്രൈസ് ക്യാപ് ഉയരുന്നതോടെ യുകെയിൽ ലക്ഷക്കണക്കിന് കുടുംബങ്ങൾ ഗ്യാസ്, വൈദ്യുതി ബിൽ അടയ്ക്കാൻ കൂടുതൽ ബുദ്ധിമുട്ടും.
ലണ്ടൻ : യുകെയിൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾക്കുള്ള എനർജി പ്രൈസ് ക്യാപ് ബുധനാഴ്ച മുതൽ വർധിക്കുന്നതോടെ ലക്ഷക്കണക്കിന് കുടുംബങ്ങൾ എനർജി ബിൽ അടയ്ക്കാൻ ബുദ്ധിമുട്ടുന്ന അവസ്ഥയിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്. പുതിയ മാറ്റത്തോടെ സാധാരണ കുടുംബത്തിന്റെ വാർഷിക എനർജി ബിൽ ഏകദേശം 220 പൗണ്ടിലധികം ഉയർന്ന് 1,862 പൗണ്ടിലേക്ക് എത്തും. ഇതോടെ വരുമാനത്തിന്റെ 10 ശതമാനത്തിലധികം തുക ഗ്യാസ്, വൈദ്യുതി ചെലവിനായി മാറ്റിവയ്ക്കേണ്ടി വരുന്ന വീടുകളുടെ എണ്ണം 11.3 മില്യണിൽ നിന്ന് 13.5 മില്യണായി ഉയരുമെന്നാണ് സംഘടനകൾ വ്യക്തമാക്കുന്നത്.
പുതിയ നിരക്കുകൾ പ്രകാരം ഡയറക്ട് ഡെബിറ്റ് വഴി പണമടയ്ക്കുന്നവർക്ക് വൈദ്യുതി നിരക്ക് യൂണിറ്റിന് 26.11 പെൻസായും ഗ്യാസ് നിരക്ക് 7.33 പെൻസായും വർധിക്കും. കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും വലിയ വേനൽക്കാല നിരക്ക് വർധനവാണിത്. ഏകദേശം 5.5 മില്യൺ വീടുകൾക്ക് തങ്ങളുടെ വരുമാനത്തിന്റെ 20 ശതമാനത്തോളം തുക എനർജി ബില്ലുകൾക്കായി മാത്രം ചെലവഴിക്കേണ്ടി വരും. വേനൽക്കാലത്തെ ഈ വിലക്കയറ്റം കാരണം ശൈത്യകാലത്തിന് മുൻപായി കുടിശ്ശിക തീർക്കാനോ പണം സമ്പാദിക്കാനോ സാധിക്കില്ലെന്നാണ് ഉപഭോക്താക്കളുടെ ആശങ്ക.
ശൈത്യകാലത്തും നിരക്കുകൾ ഉയർന്ന നിലയിൽ തുടരുമെന്നാണ് വിപണി വിദഗ്ധർ പ്രവചിക്കുന്നത്. ഇതിനെതിരെ എനർജി നിരക്കുകൾ അടിയന്തരമായി കുറയ്ക്കണമെന്നും എനർജി കമ്പനികളെ പൊതുമേഖലയുടെ നിയന്ത്രണത്തിലാക്കണമെന്നും ആവശ്യപ്പെട്ട് യൂണൈറ്റ് യൂണിയൻ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. അതേസമയം ജനങ്ങളുടെ ആശങ്കകൾ പരിഗണിക്കുന്നുണ്ടെന്നും വാർം ഹോം ഡിസ്കൗണ്ട് പദ്ധതി വഴി 6 മില്യൺ കുടുംബങ്ങൾക്ക് സഹായം ലഭ്യമാക്കുമെന്നും സർക്കാർ അറിയിച്ചു.
English Summary: Rising energy bills could leave millions of UK households struggling to pay for gas and electricity.
