ഇംഗ്ലണ്ടിൽ ആശുപത്രി കാത്തിരിപ്പ് പട്ടിക വീണ്ടും ഉയർന്നു; തുടർച്ചയായ രണ്ടാം മാസവും വർധനവ്
ഇംഗ്ലണ്ടിൽ സാധാരണ ആശുപത്രി ചികിത്സകൾക്കായുള്ള എൻഎച്ച്എസ് കാത്തിരിപ്പ് പട്ടിക തുടർച്ചയായ രണ്ടാം മാസവും ഉയർന്നു.
ലണ്ടൻ : ഇംഗ്ലണ്ടിൽ സാധാരണ ആശുപത്രി ചികിത്സകൾക്കായുള്ള എൻഎച്ച്എസ് കാത്തിരിപ്പ് പട്ടിക തുടർച്ചയായ രണ്ടാം മാസവും ഉയർന്നതായി പുതിയ കണക്കുകൾ. മേയ് അവസാനത്തോടെ ഏകദേശം 72.8 ലക്ഷം ചികിത്സകൾ നടത്താനായി കാത്തിരിക്കുകയാണെന്ന് എൻഎച്ച്എസ് കണക്കുകൾ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് 61.6 ലക്ഷം രോഗികളാണ് ചികിത്സയ്ക്കായി കാത്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഏപ്രിൽ അവസാനത്തോടെ 72.2 ലക്ഷം ചികിത്സകളും 61.1 ലക്ഷം രോഗികളും കാത്തിരിപ്പ് പട്ടികയിലുണ്ടായിരുന്നു. എന്നാൽ മേയ് മാസാവസാനത്തോടെ ചികിത്സകളുടെ എണ്ണം 60,000ഓളം കൂടി ഉയർന്നപ്പോൾ, കാത്തിരിക്കുന്ന രോഗികളുടെ എണ്ണവും 50,000ഓളം വർധിച്ചു. ഇതോടെ ഇംഗ്ലണ്ടിലെ ആശുപത്രി കാത്തിരിപ്പ് പട്ടിക 2025 ഡിസംബർ മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി.
സാധാരണ ശസ്ത്രക്രിയകൾ, പരിശോധനകൾ, മറ്റു ആശുപത്രി ചികിത്സകൾ എന്നിവയ്ക്കായി നീണ്ടുനിൽക്കുന്ന കാത്തിരിപ്പ് രോഗികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. കാത്തിരിപ്പ് പട്ടിക കുറയ്ക്കുമെന്ന് സർക്കാർ ആവർത്തിച്ച് ഉറപ്പുനൽകിയിരുന്നെങ്കിലും, പുതിയ കണക്കുകൾ എൻഎച്ച്എസിന് മുന്നിലുള്ള സമ്മർദം തുടരുന്നതായി കാണിക്കുന്നു.
English Summary: NHS waiting lists in England have risen for the second month in a row, reaching the highest level since December 2025.
