യുകെയിൽ അമ്പതുകളിലുള്ളവരുടെ കുടൽ കാൻസർ പരിശോധനയിൽ പങ്കാളിത്തം കുറവ്; എൻഎച്ച്എസ് മുന്നറിയിപ്പ്
54 വയസ്സുകാരിൽ 56 ശതമാനം പേർ മാത്രമാണ് സൗജന്യ കുടൽ കാൻസർ പരിശോധനാ കിറ്റ് ഉപയോഗിച്ചതെന്ന് എൻഎച്ച്എസ്.
ലണ്ടൻ : യുകെയിൽ അമ്പതുകളിലുള്ളവരിൽ കുടൽ കാൻസർ പരിശോധനയ്ക്കായി എൻഎച്ച്എസ് അയക്കുന്ന വീട്ടിൽ ചെയ്യാവുന്ന കിറ്റുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം ആശങ്കാജനകമായി കുറഞ്ഞതായി കണക്കുകൾ. 54 വയസ്സുള്ളവരിൽ 56 ശതമാനം പേർ മാത്രമാണ് പരിശോധന പൂർത്തിയാക്കിയത്. 74 വയസ്സുള്ളവരിൽ ഈ നിരക്ക് ഏകദേശം 74 ശതമാനമാണ്.
50 മുതൽ 74 വയസ്സ് വരെയുള്ളവർക്ക് രണ്ട് വർഷത്തിലൊരിക്കൽ സൗജന്യമായി ഫീക്കൽ ഇമ്യൂണോകെമിക്കൽ ടെസ്റ്റ് കിറ്റ് വീടുകളിലേക്ക് അയക്കുന്നു. ചെറിയ അളവിലുള്ള മലസാമ്പിൾ എടുത്ത് കവറിൽ തിരികെ അയയ്ക്കാവുന്ന ലളിതമായ പരിശോധനയാണിത്. 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ ശരാശരി ആഴ്ചയിൽ 100 കാൻസർ കേസുകൾ ഇതിലൂടെ കണ്ടെത്തി.
കുടൽ കാൻസർ പലപ്പോഴും ലക്ഷണങ്ങളില്ലാതെ വളരാമെന്നും തുടക്കത്തിൽ കണ്ടെത്തുന്നത് ജീവൻ രക്ഷിക്കാൻ നിർണായകമാണെന്നും എൻഎച്ച്എസ് അറിയിച്ചു. മൊത്തത്തിലുള്ള പങ്കാളിത്തം 67.6 ശതമാനത്തിൽ നിന്ന് 65.2 ശതമാനമായി കുറഞ്ഞു. കിറ്റ് ലഭിക്കുന്നവർ മാറ്റിവയ്ക്കാതെ പരിശോധന പൂർത്തിയാക്കി അയയ്ക്കണമെന്ന് വിദഗ്ധർ അഭ്യർഥിച്ചു.
English Summary: The NHS is urging people in their 50s to complete free bowel cancer screening kits.
