ഡ്രൈവിങ് ടെസ്റ്റ് ബുക്കിങ്ങിൽ പുതിയ നിയന്ത്രണങ്ങൾ; ഇടനിലക്കാരെ തടയാൻ കർശന നീക്കവുമായി ഡിവിഎസ്എ
ലണ്ടൻ : യുകെയിലെ ഡ്രൈവിങ് ടെസ്റ്റിനുള്ള നീണ്ട കാത്തിരിപ്പ് കുറയ്ക്കാനും ബുക്കിങ് സംവിധാനത്തിലെ ദുരുപയോഗങ്ങൾ തടയാനും പുതിയ നിയന്ത്രണങ്ങളുമായി ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ്സ് ഏജൻസി. ഇനി മുതൽ ഡ്രൈവിങ് ടെസ്റ്റ് ബുക്ക് ചെയ്യാനും പിന്നീട് അതിൽ മാറ്റം വരുത്താനും പരീക്ഷാർഥിക്ക് മാത്രമേ അനുമതിയുണ്ടാകൂ. ഡ്രൈവിങ് ഇൻസ്ട്രക്ടർമാർക്കും മറ്റ് മൂന്നാംകക്ഷി സേവനങ്ങൾക്കും പരീക്ഷാർഥിയുടെ പേരിൽ ടെസ്റ്റ് ബുക്ക് ചെയ്യാനോ മാറ്റം വരുത്താനോ കഴിയില്ല.
പുതിയ നിയമപ്രകാരം ഒരു ടെസ്റ്റ് ബുക്കിങ്ങിൽ പരമാവധി രണ്ട് തവണ മാത്രമേ മാറ്റം അനുവദിക്കൂ. കൂടാതെ, ജൂൺ 9 മുതൽ ടെസ്റ്റ് കേന്ദ്രം മാറ്റണമെങ്കിൽ നിലവിൽ ബുക്ക് ചെയ്തിരിക്കുന്ന കേന്ദ്രത്തിന് ഏറ്റവും അടുത്തുള്ള മൂന്ന് കേന്ദ്രങ്ങളിലൊന്നിലേക്ക് മാത്രമേ മാറ്റം അനുവദിക്കൂ. ഓൺലൈൻ ബുക്കിങ് സ്ലോട്ടുകൾ വൻതോതിൽ പിടിച്ചെടുത്ത് പിന്നീട് ഉയർന്ന നിരക്കിൽ വിൽക്കുന്ന ഇടനിലക്കാരെ നിയന്ത്രിക്കുകയാണ് നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
കോവിഡ് കാലത്തിനു ശേഷമുള്ള ബാക്ക്‌ലോഗ് കാരണം യുകെയിൽ ഡ്രൈവിങ് ടെസ്റ്റിനായി പലർക്കും ദീർഘനാൾ കാത്തിരിക്കേണ്ട സാഹചര്യമുണ്ട്. ടെസ്റ്റിന് ഹാജരാകാത്തവരുടെ എണ്ണവും വർധിച്ചതോടെ യഥാർഥ പരീക്ഷാർഥികൾക്ക് സ്ലോട്ടുകൾ ലഭിക്കാത്തതായും പരാതികൾ ഉയർന്നിരുന്നു. പുതിയ നിയന്ത്രണങ്ങൾ വഴി ബുക്കിങ് സംവിധാനം കൂടുതൽ സുതാര്യമാകുകയും, ഡ്രൈവിങ് ടെസ്റ്റിന് തയ്യാറായിരിക്കുന്ന പരീക്ഷാർഥികൾക്ക് കൂടുതൽ നീതിയുള്ള അവസരം ലഭിക്കുകയും ചെയ്യുമെന്നാണ് ഡിവിഎസ്എയുടെ പ്രതീക്ഷ.
English Summary: The DVSA has introduced new driving test booking rules to reduce waiting times and prevent misuse by third-party booking services.
