റുവാണ്ട അഭയാർത്ഥി കരാർ: അന്താരാഷ്ട്ര കോടതിയിൽ യുകെയ്ക്ക് വൻ വിജയം
ലണ്ടൻ : യുകെയും റുവാണ്ടയും തമ്മിലുണ്ടായിരുന്ന അഭയാർത്ഥി കൈമാറ്റക്കരാർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമപോരാട്ടത്തിൽ ബ്രിട്ടന് വൻ വിജയം. കരാർ ലംഘിച്ചതിന് നൂറു മില്യണിലധികം പൗണ്ട് നഷ്ടപരിഹാരം വേണമെന്ന റുവാണ്ടയുടെ ആവശ്യം നെതർലൻഡ്‌സിലെ ഹേഗിലുള്ള പെർമനന്റ് കോർട്ട് ഓഫ് ആർബിട്രേഷൻ തള്ളി. ബ്രിട്ടനിൽ അധികാരമാറ്റം ഉണ്ടായപ്പോൾ പദ്ധതി ഉപേക്ഷിച്ചത് സ്വാഭാവിക നടപടി മാത്രമാണെന്നും ഇനിയൊരു തുക റുവാണ്ടയ്ക്ക് നൽകാൻ യുകെ ബാധ്യസ്ഥരല്ലെന്നും കോടതി വ്യക്തമാക്കി.
ബ്രിട്ടനിലേക്ക് അനധികൃതമായി എത്തുന്ന അഭയാർത്ഥികളെ റുവാണ്ടയിലേക്ക് മാറ്റാൻ മുൻ കൺസർവേറ്റീവ് സർക്കാരാണ് ഈ വിവാദ കരാർ ഒപ്പിട്ടത്. ഇംഗ്ലീഷ് ചാനൽ കടന്ന് ചെറിയ ബോട്ടുകളിൽ എത്തുന്നവരെ തടയാൻ അന്നത്തെ പ്രധാനമന്ത്രി ഋഷി സുനക് ഈ പദ്ധതിയെ ഒരു പ്രതിരോധമായി ഉയർത്തിക്കാട്ടിയിരുന്നു. എന്നാൽ ആദ്യ വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് യൂറോപ്യൻ മനുഷ്യാവകാശ കോടതി ഇടപെട്ട് അത് തടയുകയും തുടർന്ന് വലിയ നിയമപോരാട്ടങ്ങൾ നടക്കുകയും ചെയ്തു. പിന്നീട് പദ്ധതിയുടെ ഭാഗമായി കൊണ്ടുവന്ന വോളന്ററി റിമൂവൽ പ്രോഗ്രാം വഴി വെറും നാല് പേർ മാത്രമാണ് റുവാണ്ടയിലേക്ക് പോയത്.
കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി അധികാരത്തിൽ വന്നയുടൻ പ്രധാനമന്ത്രി കീർ സ്റ്റാമർ ഈ പദ്ധതി പൂർണ്ണമായും റദ്ദാക്കിയിരുന്നു. ഈ തീരുമാനത്തെ ശക്തമായി ന്യായീകരിച്ച യുകെ സർക്കാർ അതിർത്തികളിൽ ക്രമവും നിയന്ത്രണവും കൊണ്ടുവരുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് വ്യക്തമാക്കി. അനധികൃത കുടിയേറ്റം തടയാനും യോഗ്യതയില്ലാത്തവരെ തിരിച്ചയക്കാനുമുള്ള ശക്തമായ പരിഷ്കാരങ്ങളുമായി മുന്നോട്ട് പോകുമെന്നും കോടതി വിധിക്ക് പിന്നാലെ സർക്കാർ വക്താവ് അറിയിച്ചു.
The United Kingdom has won an international court case in the Hague, ruling that it does not have to pay Rwanda millions of pounds over the cancelled asylum deal.
