ഇറാൻ യുദ്ധത്തിന്റെ ആഘാതം ബ്രിട്ടീഷ് ഭവനവിപണിയിലും; ഈ വർഷം വീട് വില 2% കുറയുമെന്ന് മുന്നറിയിപ്പ്
ലണ്ടൻ : ഇറാനിലെ യുദ്ധത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക അനിശ്ചിതത്വവും പലിശനിരക്കിലെ സമ്മർദ്ദവും ബ്രിട്ടനിലെ ഭവനവിപണിയെയും ബാധിക്കുന്നു. രാജ്യത്ത് ഈ വർഷം ആദ്യമായി മേയ് മാസത്തിൽ വീടുകളുടെ വില ഇടിഞ്ഞതായി പ്രമുഖ ലെൻഡറായ നേഷൻവൈഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിലിനെ അപേക്ഷിച്ച് മേയിൽ ശരാശരി വീടുവില 0.6 ശതമാനം കുറഞ്ഞു. നിലവിൽ യുകെയിലെ ഒരു സാധാരണ വീടിന്റെ ശരാശരി വില £278,024 ആണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.7 ശതമാനം വർധന തുടരുന്നുണ്ടെങ്കിലും, ഏപ്രിലിലെ 3 ശതമാനം വാർഷിക വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ വിപണിയുടെ വേഗം കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു.
മിഡിൽ ഈസ്റ്റ് സംഘർഷത്തെ തുടർന്ന് ഊർജവില ഉയർന്നതും മാർക്കറ്റ് പലിശനിരക്കുകളിൽ സമ്മർദ്ദം കൂടിയതുമാണ് ഭവനവിപണിയിൽ മന്ദഗതി സൃഷ്ടിച്ചതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. മണിഫാക്ട്സിന്റെ കണക്കുകൾ പ്രകാരം മേയ് അവസാനം ശരാശരി രണ്ട് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് നിരക്ക് 5.68 ശതമാനവും അഞ്ച് വർഷത്തെ ഫിക്സഡ് നിരക്ക് 5.63 ശതമാനവുമായിരുന്നു. വർഷത്തിൽ ഈ സമയത്ത് വീടുവാങ്ങൽ വിപണിയിൽ സാധാരണയായി ചലനം കൂടേണ്ട സാഹചര്യമാണെങ്കിലും, ഉയർന്ന കടമെടുപ്പ് ചെലവ് വാങ്ങുന്നവരുടെ ശേഷിയെ ബാധിക്കുന്നതായി എസ്റ്റേറ്റ് ഏജൻസികളും സാമ്പത്തിക നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.
പ്രമുഖ എസ്റ്റേറ്റ് ഏജൻസിയായ സാവിൽസ് യുകെ വീടുവില സംബന്ധിച്ച പ്രവചനം തിരുത്തി. മുമ്പ് ഈ വർഷം 2 ശതമാനം വിലവർധനയുണ്ടാകുമെന്നാണ് കരുതിയിരുന്നതെങ്കിലും, ഇറാൻ യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഭവനവിപണിയുടെ ചിത്രം മാറ്റിയതായി വിലയിരുത്തി ഇപ്പോൾ ശരാശരി വീടുവില 2 ശതമാനം കുറയുമെന്നാണ് സാവിൽസ് പ്രവചിക്കുന്നത്. അതേസമയം, നിലവിലെ ആഘാതം താൽക്കാലികമായിരിക്കാമെന്നും ഊർജവിലയും സാമ്പത്തിക സമ്മർദ്ദവും ശമിച്ചാൽ വിപണി വീണ്ടും സ്ഥിരത നേടാമെന്നും നേഷൻവൈഡ് ചീഫ് ഇക്കണോമിസ്റ്റ് റോബർട്ട് ഗാർഡ്നർ അഭിപ്രായപ്പെട്ടു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് 3.75 ശതമാനത്തിൽ നിലനിർത്തിയിരിക്കുകയാണ്. എന്നാൽ തൊഴിലവസര വിപണി ദുർബലമായാൽ വീടുവിലയ്ക്ക് പലിശനിരക്കിനേക്കാൾ വലിയ ഭീഷണിയാകാമെന്ന മുന്നറിയിപ്പും സാമ്പത്തിക വിദഗ്ധർ നൽകുന്നു.
English Summary: UK house prices fell for the first time this year as rising mortgage rates linked to the Iran war hit buyer demand.
