യുകെയിൽ ഡോക്ടർമാരുടെ പണിമുടക്ക്; എൻഎച്ച്എസ് വീണ്ടും പ്രതിസന്ധിയിലേക്ക്
ലണ്ടൻ : ബ്രിട്ടനിലെ ആരോഗ്യ മേഖലയായ എൻഎച്ച്എസ് വീണ്ടും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ശമ്പള വർധനവിനെച്ചൊല്ലി സർക്കാരും ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷനും തമ്മിൽ നടത്തിവന്ന ചർച്ചകൾ പരാജയപ്പെട്ടതോടെ ഇംഗ്ലണ്ടിലെ റെസിഡന്റ് ഡോക്ടർമാർ ആറു ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തു. ഏപ്രിൽ ഏഴിന് രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന സമരം ഏപ്രിൽ 13 വരെ നീണ്ടുനിൽക്കും. ഈസ്റ്റർ അവധിക്കാലത്തിന് തൊട്ടുപിന്നാലെ വരുന്ന പണിമുടക്ക് രോഗീപരിചരണത്തെയും ശസ്ത്രക്രിയകളെയും ഗുരുതരമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2023 മാർച്ചിന് ശേഷം ഡോക്ടർമാർ നടത്തുന്ന പതിനഞ്ചാമത്തെ പണിമുടക്കാണിത്. എൻഎച്ച്എസിലെ പകുതിയോളം വരുന്ന ഡോക്ടർമാരും റസിഡന്റ് വിഭാഗത്തിൽപ്പെട്ടവരായതിനാൽ ആശുപത്രികളുടെ പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെടാൻ സാധ്യതയുണ്ട്. 2008 മുതലുള്ള നാണയപ്പെരുപ്പം കണക്കിലെടുത്താൽ തങ്ങളുടെ യഥാർത്ഥ ശമ്പളത്തിൽ 20 ശതമാനത്തോളം കുറവുണ്ടായതായി ഡോക്ടർമാരുടെ സംഘടന വാദിക്കുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഗണ്യമായ ശമ്പള വർധനവ് നൽകിയെന്നും ഇനിയും വർധിപ്പിക്കുന്നത് പ്രായോഗികമല്ലെന്നുമാണ് സർക്കാർ നിലപാട്.
ശമ്പളത്തിന് പുറമെ സ്പെഷലിസ്റ്റ് ട്രെയിനിങ്ങിലെ തസ്തികകളുടെ കുറവും ഡോക്ടർമാരുടെ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. കഴിഞ്ഞ വർഷം പതിനായിരത്തോളം ഒഴിവുകളിലേക്ക് മുപ്പതിനായിരത്തോളം അപേക്ഷകരാണ് ഉണ്ടായിരുന്നത്. വിദേശത്തുനിന്നുള്ള ഡോക്ടർമാരുടെ കുടിയേറ്റം കൂടിയായപ്പോൾ തദ്ദേശീയരായ ഡോക്ടർമാർക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കാത്ത സാഹചര്യം നിലവിലുണ്ട്. സമരം മൂലം മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ആയിരക്കണക്കിന് ശസ്ത്രക്രിയകളും ഒപി അപ്പോയിന്റ്‌മെന്റുകളും മാറ്റിവെച്ചേക്കാം.
NHS faces massive disruption as resident doctors in England strike for six days starting April 7 over pay disputes.
