ലണ്ടൻ പബ്ബുകളിൽ നിന്നുകൊണ്ട് മദ്യപാനത്തിന് നിയന്ത്രണം; വെസ്റ്റ്‌മിൻസ്റ്റർ കൗൺസിലിനെതിരെ സാദിഖ് ഖാൻ
സോഹോയിലെയും വെസ്റ്റ് എൻഡിലെയും പബ്ബുകളിൽ നിന്നുകൊണ്ട് മദ്യപിക്കുന്നതും ബാറിൽ നേരിട്ട് ഓർഡർ ചെയ്യുന്നതും നിയന്ത്രിക്കാനുള്ള വെസ്റ്റ്‌മിൻസ്റ്റർ കൗൺസിൽ നീക്കത്തിനെതിരെ സാദിഖ് ഖാൻ.
ലണ്ടൻ : സോഹോയും വെസ്റ്റ് എൻഡും ഉൾപ്പെടുന്ന ലണ്ടന്റെ പ്രധാന നൈറ്റ് ലൈഫ് മേഖലകളിലെ പബ്ബുകളിൽ നിന്നുകൊണ്ട് മദ്യപിക്കുന്നതും ബാറിൽ നേരിട്ട് ഓർഡർ ചെയ്യുന്നതും നിയന്ത്രിക്കാൻ വെസ്റ്റ്‌മിൻസ്റ്റർ കൗൺസിൽ ശുപാർശ ചെയ്തു. പുതിയ കരട് ലൈസൻസിങ് നയത്തിലാണ് ‘വെർട്ടിക്കൽ ഡ്രിങ്കിങ്’ നിരുത്സാഹപ്പെടുത്താനും കൂടുതൽ ഇരിപ്പിടങ്ങൾ ഒരുക്കാനും മദ്യം, ഭക്ഷണം എന്നിവ ടേബിൾ സർവീസിലൂടെ മാത്രം നൽകാനും നിർദേശിച്ചിരിക്കുന്നത്. അമിത മദ്യപാനവും പബ്ബുകൾക്ക് പുറത്തുള്ള തിരക്കും ശബ്ദശല്യവും കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് കൗൺസിൽ വ്യക്തമാക്കി.
എന്നാൽ ഈ നിർദേശം ലണ്ടന്റെ ഹോസ്പിറ്റാലിറ്റി മേഖലയെ പിന്നോട്ടടിക്കുന്നതാണെന്ന് മേയർ സാദിഖ് ഖാൻ വിമർശിച്ചു. പബ്ബുകളിൽ നിന്നുകൊണ്ട് സുഹൃത്തുക്കളുമായി സംസാരിക്കുന്നതും ബാറിൽ പോയി പാനീയം വാങ്ങുന്നതും ബ്രിട്ടീഷ് പബ് സംസ്കാരത്തിന്റെ ഭാഗമാണെന്നും നിയന്ത്രണം വ്യാപാര വളർച്ചയെ ബാധിക്കുമെന്നും വ്യവസായ സംഘടനകൾ ചൂണ്ടിക്കാട്ടി. കൂടുതൽ ഇരിപ്പിടം നിർബന്ധമാക്കുന്നത് പബ്ബുകളുടെ ശേഷി കുറയ്ക്കുകയും പ്രവർത്തനച്ചെലവ് വർധിപ്പിക്കുകയും ഉപഭോക്താക്കളുടെ സാമൂഹിക ഇടപെടലിനെ പരിമിതപ്പെടുത്തുകയും ചെയ്യുമെന്ന് ലൈസൻസിങ് വിദഗ്ധരും മുന്നറിയിപ്പ് നൽകി.
സോഹോയും വെസ്റ്റ് എൻഡിന്റെ വലിയ ഭാഗങ്ങളും ഉൾപ്പെടുന്ന ‘ക്യൂമുലേറ്റീവ് ഇംപാക്ട് സോണിൽ’ പുതിയ പബ്ബുകൾ, ബാറുകൾ, ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങൾ, സംഗീത-നൃത്ത വേദികൾ എന്നിവയ്ക്കുള്ള ലൈസൻസ് അപേക്ഷകൾ സാധാരണയായി നിരസിക്കണമെന്നും കരട് നയത്തിൽ പറയുന്നു. അതേസമയം ഓരോ അപേക്ഷയും നിയമപ്രകാരം പ്രത്യേകം പരിഗണിക്കുമെന്നും പുതിയ സ്ഥാപനങ്ങൾ ഇപ്പോഴും തുറക്കാറുണ്ടെന്നും വെസ്റ്റ്‌മിൻസ്റ്റർ കൗൺസിൽ വ്യക്തമാക്കി. പ്രാദേശിക കൗൺസിലുകളുടെ ചില ലൈസൻസിങ് തീരുമാനങ്ങൾ നേരിട്ട് പരിശോധിക്കാൻ മേയർക്ക് അധികാരം നൽകുന്ന പുതിയ നിയമനടപടികളും ഈ വർഷാവസാനം പ്രതീക്ഷിക്കുന്നുണ്ട്.
English summary: Westminster Council’s proposed restrictions on standing and bar ordering in Soho pubs have drawn strong criticism from London Mayor Sadiq Khan.
