എച്ച്എംആർസി പിഴവ്; 23,000 കുടുംബങ്ങളുടെ ചൈൽഡ് ബെനിഫിറ്റ് അനാവശ്യമായി നിർത്തിവച്ചതായി റിപ്പോർട്ട്
തെറ്റായ യാത്രാ രേഖകളുടെ അടിസ്ഥാനത്തിൽ 23,000 കുടുംബങ്ങളുടെ ചൈൽഡ് ബെനിഫിറ്റ് അനാവശ്യമായി നിർത്തിവച്ചതായി നാഷണൽ ഓഡിറ്റ് ഓഫീസ് റിപ്പോർട്ട്.
ലണ്ടൻ : യുകെ റവന്യൂ വകുപ്പായ എച്ച്എംആർസി തട്ടിപ്പ് തടയാൻ എന്ന പേരിൽ 23,000 കുടുംബങ്ങളുടെ ചൈൽഡ് ബെനിഫിറ്റ് അനാവശ്യമായി നിർത്തിവച്ചതായി നാഷണൽ ഓഡിറ്റ് ഓഫീസ് റിപ്പോർട്ട്. മാതാപിതാക്കൾ സ്ഥിരമായി രാജ്യം വിട്ടെന്ന ഹോം ഓഫീസിന്റെ തെറ്റായ യാത്രാ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. എന്നാൽ സാധാരണ അവധിക്കാല യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയവരായിരുന്നു ഇവരിൽ ഭൂരിഭാഗവും. ആനുകൂല്യം തടയപ്പെട്ടവരിൽ 71 ശതമാനം പേരും ചൈൽഡ് ബെനിഫിറ്റിന് അർഹരായിരുന്നുവെന്ന് എച്ച്എംആർസി പിന്നീട് സമ്മതിച്ചു.
ഗുരുതരമായ ഈ പിഴവ് മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നതിനെ തുടർന്ന് കഴിഞ്ഞ വർഷാവസാനത്തോടെ പദ്ധതി താൽക്കാലികമായി നിർത്തിവെച്ചു. മുൻപ് പരീക്ഷണ ഘട്ടത്തിൽ നികുതി വിവരങ്ങളുമായി യാത്രാ രേഖകൾ താരതമ്യം ചെയ്തിരുന്നെങ്കിലും പിന്നീട് ഈ പ്രധാന പരിശോധന ഒഴിവാക്കുകയായിരുന്നു. ആവശ്യത്തിന് പരിചയസമ്പന്നരല്ലാത്ത ജീവനക്കാരെയാണ് ഈ പരിശോധനകൾക്കായി നിയോഗിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ എച്ച്എംആർസി ഇതിനകം രണ്ട് തവണ പരസ്യമായി ക്ഷമാപണം നടത്തിയിട്ടുണ്ട്.
തങ്ങൾ രാജ്യം വിട്ടിട്ടില്ലെന്ന് തെളിയിക്കാൻ കുട്ടികളുടെ സ്കൂൾ, ജിപി രേഖകൾ അടക്കം സമർപ്പിക്കേണ്ടി വന്നത് സാധാരണ കുടുംബങ്ങളിൽ വലിയ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. ഏതാനും മാസങ്ങൾക്കിടെ 22,500 ഫോൺ കോളുകളാണ് പരാതികളായി എച്ച്എംആർസിക്ക് ലഭിച്ചത്. പദ്ധതിയുടെ മേൽനോട്ടത്തിൽ വീഴ്ച പറ്റി എന്ന് അധികൃതർ സമ്മതിച്ചെങ്കിലും, ഈ നടപടിയിലൂടെ 60 മില്യൺ പൗണ്ടോളം നികുതിപ്പണം സംരക്ഷിക്കാൻ കഴിഞ്ഞതായും നിലവിൽ പിഴവുകൾ തിരുത്തിയിട്ടുണ്ടെന്നും എച്ച്എംആർസി വ്യക്തമാക്കി.
English Summary: A National Audit Office report says HMRC’s child benefit anti-fraud scheme wrongly affected thousands of eligible families.
