ഇംഗ്ലണ്ടിലെ സ്കൂൾ വിദ്യാഭ്യാസത്തിൽ ബ്രിട്ടീഷ് തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾ പിന്നിൽ; വലിയ മാറ്റം വേണമെന്ന് റിപ്പോർട്ട്
ഇംഗ്ലണ്ടിലെ ബ്രിട്ടീഷ് തൊഴിലാളി കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാൻ വലിയ മാറ്റങ്ങൾ വേണമെന്ന് സ്വതന്ത്ര അന്വേഷണ റിപ്പോർട്ട്.
ലണ്ടൻ : ഇംഗ്ലണ്ടിലെ നിലവിലെ സ്കൂൾ സംവിധാനം ബ്രിട്ടീഷ് തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും വേണ്ടത്ര പ്രയോജനപ്പെടുന്നില്ലെന്ന് സ്വതന്ത്ര അന്വേഷണ റിപ്പോർട്ട്. രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് ഏറ്റവും കുറഞ്ഞ പ്രകടനം കാഴ്ചവയ്ക്കുന്ന വലിയ സാമൂഹിക വിഭാഗമായി ഇവർ തുടരുകയാണെന്നും, പ്രശ്നം പരിഹരിക്കാൻ വലിയ രീതിയിലുള്ള അഴിച്ചുപണികൾ ആവശ്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സൗജന്യ സ്കൂൾ ഭക്ഷണത്തിന് അർഹരായ ഈ വിഭാഗത്തിലെ വിദ്യാർത്ഥികളിൽ 36 ശതമാനം മാത്രമാണ് ഇംഗ്ലീഷിലും ഗണിതത്തിലും ജിസിഎസ്ഇ ഗ്രേഡ് 4 അല്ലെങ്കിൽ അതിന് മുകളിൽ നേടിയത്. അതേസമയം സാമ്പത്തികമായി മെച്ചപ്പെട്ട സാഹചര്യങ്ങളിലുള്ള കുട്ടികളിൽ ഈ നേട്ടം 72 ശതമാനമാണെന്നും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.
മുൻ ലേബർ വിദ്യാഭ്യാസ സെക്രട്ടറി എസ്റ്റൽ മോറിസ്, സ്റ്റാർ അക്കാദമീസ് ചീഫ് എക്സിക്യൂട്ടീവ് ഹമീദ് പട്ടേൽ എന്നിവരുടെ നേതൃത്വത്തിലാണ് ഈ പ്രത്യേക അന്വേഷണം നടന്നത്. ആയിരക്കണക്കിന് വിദ്യാർത്ഥികളുമായും മാതാപിതാക്കളുമായും നൂറുകണക്കിന് അധ്യാപകരുമായും നടത്തിയ വിപുലമായ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കുട്ടികളുടെ കുറഞ്ഞ പഠനനിലവാരത്തിന് കാരണം അവരുടെ ആഗ്രഹക്കുറവോ പരിശ്രമമില്ലായ്മയോ മാത്രമല്ലെന്നും, സ്കൂളുകൾക്ക് ഒറ്റയ്ക്ക് ഈ പ്രതിസന്ധി പരിഹരിക്കാൻ കഴിയില്ലെന്നും അന്വേഷണസംഘം വിലയിരുത്തുന്നു. പല കുട്ടികളും പഠനത്തിനാവശ്യമായ മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകളില്ലാതെയാണ് സ്കൂളുകളിൽ എത്തുന്നതെന്നും, തുടക്കത്തിൽ ഉണ്ടാകുന്ന ഈ വിടവ് പിന്നീട് നികത്താൻ അവർക്ക് കഴിയാതെ പോകുന്നുണ്ടെന്നും റിപ്പോർട്ടിനെ സ്വാഗതം ചെയ്തുകൊണ്ട് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ വ്യക്തമാക്കി.
പ്രൈമറി സ്കൂളുകളിൽ കുട്ടികളുടെ വായനാ കഴിവിന് കൂടുതൽ പ്രാധാന്യം നൽകുക, തൊഴിൽ അധിഷ്ഠിത പരിശീലന അവസരങ്ങൾ വർധിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളാണ് റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നത്. വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായി യാത്ര ചെയ്യുന്ന 21 വയസ്സുവരെയുള്ള യുവാക്കൾക്ക് സൗജന്യ പ്രാദേശിക പൊതുഗതാഗതം ഉറപ്പാക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. ജോലി ചെയ്യുന്ന മാതാപിതാക്കൾക്ക് മാത്രമല്ല, എല്ലാ പിന്നാക്ക കുടുംബങ്ങൾക്കും 30 മണിക്കൂർ സൗജന്യ ശിശുപരിചരണ പദ്ധതി വ്യാപിപ്പിക്കേണ്ടതുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ഇതിനൊപ്പം ചെറുപ്രായത്തിൽ തന്നെയുള്ള പ്രത്യേക പിന്തുണ, മാനസികാരോഗ്യ സഹായം മെച്ചപ്പെടുത്തൽ, സ്കൂളുകളിലെ സ്മാർട്ട്ഫോൺ ഉപയോഗ നിയന്ത്രണം എന്നിവയും ശുപാർശകളിൽ ഉൾപ്പെടുന്നു. കുടുംബ പശ്ചാത്തലവും സാമൂഹിക സാഹചര്യവും കുട്ടികളുടെ വിദ്യാഭ്യാസ നേട്ടങ്ങളെ ശക്തമായി സ്വാധീനിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിന്റെ പ്രധാന കണ്ടെത്തൽ.
English Summary: An independent inquiry says major reforms are needed to improve educational outcomes for children from British working-class families in England.
