കാറിന്റെ ബൂട്ടിൽ മൃതദേഹം കണ്ടെത്തിയ സംഭവം: നീതി തേടി ഹർഷിതയുടെ കുടുംബം യുകെയിലേക്ക്
ലണ്ടൻ : കിഴക്കൻ ലണ്ടനിലെ ഇൽഫോർഡിൽ കാർ ബൂട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ട ഇന്ത്യൻ വംശജ യുവതി ഹർഷിത ബ്രെല്ലയുടെ കുടുംബം നീതി ആവശ്യപ്പെട്ട് ഈ ആഴ്ച യുകെയിലെത്തും. കേസിൽ കൂടുതൽ വ്യക്തതയും ഉത്തരവാദിത്തവും വേണമെന്നാവശ്യപ്പെട്ടാണ് കുടുംബത്തിന്റെ സന്ദർശനം.
2024 നവംബറിൽ നോർതാംപ്റ്റൺഷെയറിലെ കോർബിയിലെ വീട്ടിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ അകലെയുള്ള ഇൽഫോർഡിൽ പാർക്ക് ചെയ്തിരുന്ന വോക്സ്ഹാൾ കോർസ കാറിന്റെ ബൂട്ടിനുള്ളിലായിരുന്നു 24 കാരിയായ ഹർഷിതയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തുഞെരിച്ചാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നിഗമനം. കേസിൽ ഭർത്താവ് പങ്കജ് ലാംബയ്ക്കെതിരെ കൊലക്കുറ്റം ചുമത്താൻ അനുമതി നൽകിയിരുന്നു. ഇയാൾ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടതായാണ് പൊലീസ് കരുതുന്നത്. പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്.
ഹർഷിത നേരത്തെ കുടുംബപീഡനം ആരോപിച്ച് പൊലീസിനെ സമീപിച്ചിരുന്നുവെന്ന് Independent Office for Police Conduct വ്യക്തമാക്കിയിരുന്നു. 2024 ഓഗസ്റ്റ് 29 ന് നൽകിയ പരാതിയെ തുടർന്ന് സെപ്റ്റംബർ 3 ന് പങ്കജ് ലാംബയെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഭാര്യയെ ബന്ധപ്പെടരുതെന്ന വ്യവസ്ഥയും Domestic Violence Protection Order ഉം നൽകിയിരുന്നു.
ഹർഷിതയുടെ സഹോദരി സോണിയ ദബാസ്, പിതാവ് സത്‌ബീർ സിംഗ് ബ്രെല്ല, മാതാവ് സുധേഷ് കുമാരി എന്നിവർ ഉൾപ്പെടുന്ന കുടുംബസംഘം ഈ ആഴ്ച യുകെയിലെത്തും. Northamptonshire Rights and Equality Council (NREC), Indian Ladies in UK (ILUK) എന്നീ സംഘടനകളുടെ പിന്തുണയോടെയാണ് സന്ദർശനം.
കുടുംബം അധികാരികളുമായി കൂടിക്കാഴ്ച നടത്തുകയും കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച് വിശദീകരണം തേടുകയും ചെയ്യും. “ഒരു വർഷത്തിലേറെയായി കുടുംബം കാത്തിരിക്കുകയാണ്. അവർക്കു വ്യക്തതയും അടിയന്തര നടപടിയും ലഭിക്കണം,” എന്ന് NREC ചീഫ് എക്സിക്യൂട്ടീവ് അഞ്ജോണ റോയ് പറഞ്ഞു.
യുകെയിലെ കുടിയേറ്റ ഇന്ത്യൻ വനിതകൾ കുടുംബപീഡനത്തിന് ഇരയാകുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതായും, ഒറ്റപ്പെടലിൽ കഴിയുന്ന പലർക്കും ആവശ്യമായ പിന്തുണ ലഭിക്കാത്തതായും ILUK സ്ഥാപക പൂനം ജോഷി പറഞ്ഞു.
അതേസമയം, ഹർഷിതയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും കുറ്റക്കാരനെ നിയമത്തിന് മുന്നിലെത്തിക്കാൻ പൊലീസ് പ്രതിജ്ഞാബദ്ധമാണെന്നും നോർതാംപ്റ്റൺഷയർ പൊലീസ് അറിയിച്ചു.

