മാലിന്യക്കൂമ്പാരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം; അമ്മയെ കണ്ടെത്താൻ പൊലീസിന്റെ അടിയന്തര അഭ്യർത്ഥന
വെസ്റ്റ് മിഡ്‌ലാൻഡ്സിലെ വെയർഹൗസിൽ മാലിന്യക്കൂമ്പാരത്തിനിടയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി.
ലണ്ടൻ : വെസ്റ്റ് മിഡ്‌ലാൻഡ്സിലെ റോലി റെജിസിലെ ഒരു വെയർഹൗസിൽ മാലിന്യക്കൂമ്പാരത്തിനിടയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. മരിച്ച നിലയിൽ കണ്ടെത്തിയത് പെൺകുഞ്ഞാണെന്നാണ് പ്രാഥമിക നിഗമനം. സ്വകാര്യ മാലിന്യ ശേഖരണ സ്ഥാപനത്തിന്റെ വാഹനത്തിലൂടെ അറിഞ്ഞുകൂടാതെ കുഞ്ഞിന്റെ മൃതദേഹം വ്യവസായ മേഖലയിലെ സ്ഥലത്തേക്ക് എത്തിക്കപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ സംശയം.
ബർമിംഗ്ഹാമിന് സമീപമുള്ള റോലി റെജിസിലെ സ്റ്റേഷൻ റോഡിലുള്ള വ്യവസായ കേന്ദ്രത്തിലാണ് സംഭവം. ബുധനാഴ്ച മാലിന്യം ഇവിടെ എത്തിച്ചതായും വ്യാഴാഴ്ചയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതെന്നും വെസ്റ്റ് മിഡ്‌ലാൻഡ്സ് പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ മരണകാരണം കണ്ടെത്താനും തിരിച്ചറിയലിനുമായി ശാസ്ത്രീയ പരിശോധനകൾ ഉൾപ്പെടെയുള്ള നടപടികൾ തുടരുകയാണ്. മാലിന്യം കൊണ്ടുവന്ന സ്വകാര്യ സ്ഥാപനത്തിന് കുഞ്ഞിന്റെ മരണവുമായി ബന്ധമുണ്ടെന്ന് നിലവിൽ പൊലീസ് കരുതുന്നില്ല.
കുഞ്ഞിന്റെ അമ്മയുടെ ആരോഗ്യനിലയെക്കുറിച്ചാണ് പൊലീസിന് ഇപ്പോൾ പ്രധാന ആശങ്ക. പ്രസവശേഷം അടിയന്തര ചികിത്സ ആവശ്യമായിരിക്കാമെന്നും അമ്മയെ കണ്ടെത്തി സഹായം ഉറപ്പാക്കുകയാണ് മുൻഗണനയെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സമീപ ദിവസങ്ങളിൽ പരിചയത്തിലുള്ള ആരെങ്കിലും അപ്രതീക്ഷിതമായി കാണാതായിട്ടുണ്ടോ, പെരുമാറ്റത്തിൽ മാറ്റം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ അറിയിക്കാൻ പൊതുജനങ്ങളോട് പൊലീസ് അഭ്യർത്ഥിച്ചു. ലഭിക്കുന്ന വിവരങ്ങൾ അതീവ സൂക്ഷ്മതയോടെയും മാന്യതയോടെയും കൈകാര്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
English Summary: Police are appealing for the mother of a newborn baby found dead in waste at a West Midlands warehouse to come forward for urgent support.
