ബ്രിട്ടനിൽ അനധികൃത പാർക്കിങ് പിഴത്തുക കുത്തനെ കൂട്ടാൻ സർക്കാർ; പിടിച്ചുപറി എന്ന് വിമർശനം

May 6, 2026 - 13:53
 0
ബ്രിട്ടനിൽ അനധികൃത പാർക്കിങ് പിഴത്തുക കുത്തനെ കൂട്ടാൻ സർക്കാർ; പിടിച്ചുപറി എന്ന് വിമർശനം

ബ്രിട്ടനിലെ നഗരങ്ങളിൽ പാർക്കിംഗ് നിയമങ്ങൾ ലംഘിക്കുന്നവർക്ക് ചുമത്തുന്ന പിഴ കുത്തനെ വർധിപ്പിക്കാനൊരുങ്ങി ലേബർ സർക്കാർ. നിലവിൽ ലണ്ടന് പുറത്തുള്ള നഗരങ്ങളിൽ 70 പൗണ്ട് വരെ ഈടാക്കുന്ന പിഴ തുക 160 പൗണ്ട് വരെയാക്കി ഉയർത്താനാണ് അധികൃതർ ആലോചിക്കുന്നത്. ബേൺമൗത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഈ പദ്ധതി വിജയിച്ചാൽ രാജ്യം മുഴുവൻ വ്യാപിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം. ഇതോടെ ലണ്ടൻ നഗരത്തിന് പുറത്തുള്ള സാധാരണക്കാരായ വാഹനമുടമകൾക്കും തലസ്ഥാനത്തെ ഉയർന്ന നിരക്കിലുള്ള പിഴ തന്നെ നൽകേണ്ടി വരും.


സർക്കാരിന്റെ ഈ നീക്കം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമാണ് വഴിയൊരുക്കിയിരിക്കുന്നത്. സാധാരണക്കാരെ സാമ്പത്തികമായി ദ്രോഹിക്കുന്ന നടപടിയാണിതെന്ന് ഷാഡോ ട്രാൻസ്പോർട്ട് സെക്രട്ടറി റിച്ചാർഡ് ഹോൾഡൻ കുറ്റപ്പെടുത്തി. ജീവിതച്ചെലവ് വർധന മൂലം ജനം കഷ്ടപ്പെടുമ്പോൾ ഇത്തരം നടപടികൾ ഖജനാവ് നിറയ്ക്കാനുള്ള തന്ത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. ബേൺമൗത്തിൽ ലിബറൽ ഡെമോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള കൗൺസിലിനെതിരെയും രൂക്ഷമായ വിമർശനങ്ങളാണ് റിച്ചാർഡ് ഹോൾഡനും മറ്റ് പ്രതിപക്ഷ നേതാക്കളും ഉന്നയിച്ചിരിക്കുന്നത്.


വാഹനയുടമകളെ വേട്ടയാടുന്ന നടപടിയാണിതെന്ന് റിച്ചാർഡ് റ്റീസെയും തുറന്നടിച്ചു. ലേബർ സർക്കാരും ലിബറൽ ഡെമോക്രാറ്റുകളും ജനങ്ങളിൽ നിന്ന് പണം തട്ടാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ നിയമവിരുദ്ധമായ പാർക്കിംഗ് നിയന്ത്രിക്കാനും ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാനും പിഴ വർധന അനിവാര്യമാണെന്നാണ് ഇതിനെ അനുകൂലിക്കുന്നവരുടെ പക്ഷം. എങ്കിലും രാജ്യത്തെ വാഹനമുടമകളുടെ ഇടയിൽ വലിയ അമർഷമാണ് ഈ വാർത്തയുണ്ടാക്കിയിരിക്കുന്നത്.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.