ബ്രിട്ടീഷ് സ്റ്റീൽ പൊതുമേഖലയിലേക്ക്; നിർണായക ഉൽപാദനവും 2,700 തൊഴിലുകളും സംരക്ഷിക്കുമെന്ന് സർക്കാർ
ദേശീയ സ്റ്റീൽ ഉൽപാദന ശേഷിയും സ്കൻതോർപ്പിലെ 2,700 തൊഴിലുകളും സംരക്ഷിക്കാനായി ബ്രിട്ടീഷ് സ്റ്റീലിനെ സർക്കാർ പൊതുമേഖലയിലേക്ക് മാറ്റി.
ലണ്ടൻ : രാജ്യത്തിന്റെ സ്റ്റീൽ ഉൽപാദന ശേഷിയും ആയിരക്കണക്കിന് തൊഴിലുകളും സംരക്ഷിക്കുന്നതിനായി ബ്രിട്ടീഷ് സ്റ്റീലിനെ സർക്കാർ പൊതുമേഖലാ ഉടമസ്ഥതയിലേക്ക് മാറ്റി. സ്കൻതോർപ്പിലെ പ്ലാന്റിൽ ഏകദേശം 2,700 പേർ ജോലി ചെയ്യുന്നതോടൊപ്പം നോർത്ത് ലിങ്കൺഷയറിലെ നിരവധി അനുബന്ധ വ്യവസായങ്ങളും ഇതിനെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ബ്രിട്ടീഷ് വ്യവസായ ശക്തിയുടെ പ്രധാന അടിത്തറയാണ് ബ്രിട്ടീഷ് സ്റ്റീലെന്നും ദേശീയ താൽപര്യം മുൻനിർത്തിയാണ് നടപടി സ്വീകരിച്ചതെന്നും പ്രധാനമന്ത്രി കിയർ സ്റ്റാർമർ പറഞ്ഞു.
ചൈനീസ് കമ്പനിയായ ജിങ്‌യെ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരുന്ന സ്ഥാപനത്തിന്റെ പ്രവർത്തന നിയന്ത്രണം സർക്കാർ നേരത്തെ ഏറ്റെടുത്തിരുന്നെങ്കിലും ഇപ്പോഴാണ് പൂർണമായും പൊതുമേഖലയിലേക്ക് മാറ്റിയത്. സ്കൻതോർപ്പ് പ്ലാന്റിന്റെ പ്രവർത്തനച്ചെലവ് സർക്കാർ പ്രതിദിനം ഏകദേശം 13 ലക്ഷം പൗണ്ട് വഹിക്കുന്നതായി നാഷണൽ ഓഡിറ്റ് ഓഫീസ് റിപ്പോർട്ട് ചെയ്തിരുന്നു. ദേശീയവൽക്കരണത്തിന് നഷ്ടപരിഹാരം നൽകണമോയെന്ന് സ്വതന്ത്ര വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്ന് സർക്കാർ അറിയിച്ചു.
രാജ്യത്തെ അവസാനത്തെ രണ്ട് ബ്ലാസ്റ്റ് ഫർണസുകൾ അടച്ചുപൂട്ടപ്പെട്ടാൽ അസംസ്കൃത വസ്തുക്കളിൽ നിന്ന് പുതിയ സ്റ്റീൽ നിർമിക്കാനുള്ള യുകെയുടെ ശേഷി നഷ്ടപ്പെടുമായിരുന്നു. അങ്ങനെ സംഭവിച്ചാൽ പ്രാഥമിക സ്റ്റീൽ ഉൽപാദന ശേഷിയില്ലാത്ത ജി7 രാജ്യമായി യുകെ മാറും. നിർമാണം, റെയിൽവേ, പ്രതിരോധം തുടങ്ങിയ നിർണായക മേഖലകൾക്കാവശ്യമായ സ്റ്റീൽ രാജ്യത്തിനുള്ളിൽ തന്നെ ഉറപ്പാക്കാനും വിദേശ വിതരണ ശൃംഖലകളിലുള്ള ആശ്രയം കുറയ്ക്കാനും നടപടി സഹായിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.
English Summary: The UK government has nationalised British Steel to protect domestic steelmaking, skilled jobs and national supply security.
