കോടതി വിധിക്കിടയിലും മനുഷ്യക്കടത്ത് ഇരകളെന്ന് സംശയിക്കുന്നവരെ ഫ്രാൻസിലേക്ക് അയയ്ക്കൽ തുടരും
മനുഷ്യക്കടത്തിന് ഇരയായിരിക്കാമെന്ന് അവകാശപ്പെടുന്ന അഭയാർഥികളെയും ഫ്രാൻസിലേക്ക് തിരിച്ചയയ്ക്കൽ തുടരുമെന്ന് ഹോം ഓഫീസ്.
ലണ്ടൻ : ഫ്രാൻസുമായി നടപ്പിലാക്കുന്ന ‘വൺ ഇൻ, വൺ ഔട്ട്’ പദ്ധതിയുടെ ഭാഗമായി മനുഷ്യക്കടത്തിന് ഇരയായിരിക്കാമെന്ന് അവകാശപ്പെടുന്ന അഭയാർഥികളെയും ഫ്രാൻസിലേക്ക് തിരിച്ചയയ്ക്കുന്ന നടപടികൾ യുകെ സർക്കാർ തുടരുമെന്ന് ഹോം ഓഫീസ് അറിയിച്ചു. ഇത്തരം ആളുകൾക്ക് ലഭിച്ചിരുന്ന ചില നിയമപരമായ സംരക്ഷണങ്ങൾ കുറച്ച സർക്കാർ നയം നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി കഴിഞ്ഞ ആഴ്ച വിധിച്ചിരുന്നെങ്കിലും, കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നും നിലവിലെ നീക്കങ്ങൾ തുടരുമെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്.
ഹൈക്കോടതി ജഡ്ജി മിസ്റ്റർ ജസ്റ്റിസ് ഷെൽഡൺ നൽകിയ വിധിയിൽ, മനുഷ്യക്കടത്ത് സംബന്ധിച്ച പ്രാഥമിക അപേക്ഷ തള്ളപ്പെട്ടവരുടെ കേസ് വീണ്ടും പരിഗണിക്കാനുള്ള അവസരം നിഷേധിച്ച ഹോം ഓഫീസ് മാർഗനിർദേശം നിയമവിരുദ്ധമാണെന്ന് കണ്ടെത്തി. 2025-ൽ ആദ്യം നിഷേധിക്കപ്പെട്ട തീരുമാനങ്ങളിൽ ഏകദേശം 80 ശതമാനവും പുനഃപരിശോധനയ്ക്ക് ശേഷം അനുകൂലമായി മാറിയതായി കോടതിയിൽ സമർപ്പിച്ച രേഖകൾ വ്യക്തമാക്കുന്നു.
ആഴ്ചയിൽ കുറഞ്ഞത് ഒരു സ്വകാര്യ ചാർട്ടർ വിമാനമെങ്കിലും അഭയാർഥികളെ ഫ്രാൻസിലേക്ക് തിരിച്ചയയ്ക്കാൻ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. തങ്ങൾ മനുഷ്യക്കടത്തിന്റെ ഇരകളാണെന്ന് അറിയിച്ചിട്ടും അധികൃതർ പരിഗണിക്കുന്നില്ലെന്ന് ചില തടവുകാർ ആരോപിച്ചു. വ്യാജമായ അവസാന നിമിഷ അവകാശവാദങ്ങൾ നാടുകടത്തൽ തടയാൻ ഉപയോഗിക്കരുതെന്നും യഥാർത്ഥ ഇരകൾക്ക് സംരക്ഷണം നൽകുമെന്നും ഹോം ഓഫീസ് അറിയിച്ചു.
English Summary: The UK says it will continue some France removals while appealing a court ruling on trafficking protections.
