മിഡിൽ ഈസ്റ്റ് യുദ്ധം കാരണമുള്ള ഇന്ധനക്ഷാമം വേനൽക്കാല സർവീസുകളെ ബാധിക്കില്ല: ഈസി ജെറ്റ്
മിഡിൽ ഈസ്റ്റിലെ യുദ്ധ പശ്ചാത്തലത്തിൽ ഇന്ധനക്ഷാമം രൂക്ഷമാണെങ്കിലും ഈ വരുന്ന വേനൽക്കാലത്തെ വിമാന സർവീസുകളെ അത് ബാധിക്കില്ലെന്ന് പ്രമുഖ എയർലൈൻ കമ്പനിയായ ഈസിജെറ്റിന്റെ മേധാവി കെന്റൺ ജാർവിസ് വ്യക്തമാക്കി. ഇന്ധന വിതരണത്തിൽ നിലവിൽ യാതൊരു തടസ്സവുമില്ലെന്നും യാത്രക്കാർ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം ബിബിസിയോട് പറഞ്ഞു. ഹോർമുസ് കടലിടുക്കിലെ ഉപരോധം കാരണം യൂറോപ്പിലെ വിമാന ഇന്ധനവില ഇരട്ടിയായി വർദ്ധിച്ച സാഹചര്യത്തിലാണ് ഈസിജെറ്റിന്റെ ഈ സുപ്രധാന പ്രഖ്യാപനം. എന്നാൽ ഇന്ധനവില വർദ്ധനവിന്റെ അധികഭാരം യാത്രാക്കൂലിയിൽ സർചാർജ് ആയി ഈടാക്കില്ലെന്നും കമ്പനി ഉറപ്പുനൽകുന്നുണ്ട്.
യുദ്ധം സൃഷ്ടിച്ച അനിശ്ചിതത്വം കാരണം ആളുകൾ വളരെ വൈകി മാത്രമാണ് ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാത്ര പുറപ്പെടുന്ന അതേ മാസം തന്നെ ടിക്കറ്റ് എടുക്കുന്ന പ്രവണതയാണ് ഇപ്പോൾ കൂടുതലായി കാണുന്നത്. വരും മാസങ്ങളിലെ യാത്രകൾക്കായി ആളുകൾ കാത്തിരുന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമേ ബുക്കിംഗ് നടത്തുന്നുള്ളൂ. ഈസിജെറ്റിന് പുറമെ മറ്റ് മുൻനിര യാത്രാ കമ്പനികളായ ജെറ്റ് ടു, ടി യു ഐ എന്നിവയും സമാനമായ രീതിയിൽ ടിക്കറ്റ് ബുക്കിംഗിൽ വലിയ മാറ്റങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. നോർവേ, വെസ്റ്റ് ആഫ്രിക്ക തുടങ്ങിയ മേഖലകളിൽ നിന്നുള്ള ഇന്ധന ഉത്പാദന വർദ്ധനവ് നിലവിലെ പ്രതിസന്ധി മറികടക്കാൻ സഹായിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ആറുമാസത്തിനിടെ ഈസിജെറ്റിന് ഏകദേശം 552 മില്യൺ പൗണ്ടിന്റെ വൻ സാമ്പത്തിക നഷ്ടം ഉണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിന്റർ സീസണുകളിൽ സാധാരണയായി എയർലൈൻ മേഖലയിൽ നഷ്ടം സംഭവിക്കാറുണ്ടെങ്കിലും വരാനിരിക്കുന്ന വേനൽക്കാല ബിസിനസിലൂടെ ഇത് നികത്താനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. എന്നാൽ ഇന്ധനവിലയിലെ പെട്ടെന്നുള്ള വ്യതിയാനങ്ങൾ ഈസിജെറ്റിന്റെ ലാഭക്ഷമതയെ വരും ദിവസങ്ങളിൽ കൂടുതൽ ബാധിച്ചേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. എങ്കിലും തങ്ങളുടെ മുൻകൂട്ടി നിശ്ചയിച്ച വേനൽക്കാല ഷെഡ്യൂളുകൾ പൂർണ്ണമായും നിലനിർത്താൻ തന്നെയാണ് കമ്പനിയുടെ തീരുമാനം.

