യുകെയിൽ വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; ചോര വാർന്നു കിടന്ന യുവാവിന് വിലങ്ങിട്ട പോലീസിനെതിരെ ജനരോഷം
ലണ്ടൻ : യുകെയിലെ സതാംപ്ടണിൽ പതിനെട്ടുകാരനായ വിദ്യാർത്ഥി ഹെൻറി നൊവാക്കിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. കഴിഞ്ഞ ഡിസംബറിൽ നടന്ന ദാരുണമായ കൊലപാതകത്തിൽ ഇരുപത്തിമൂന്നുകാരനായ വിക്രം ദിഗ്‌വയ്ക്കാണ് സൗത്താംപ്ടൺ ക്രൗൺ കോടതി ചുരുങ്ങിയത് 21 വർഷത്തെ തടവുശിക്ഷ വിധിച്ചത്. വംശീയ അധിക്ഷേപത്തിന് ഇരയായപ്പോഴാണ് താൻ ആക്രമണം നടത്തിയതെന്ന പ്രതിയുടെ കള്ളം കോടതി പൂർണ്ണമായും തള്ളി. ആക്രമണത്തിന് ശേഷം ചോര വാർന്ന് നിലത്തു കിടന്ന ഹെൻറിയെയാണ്, പ്രതിയുടെ വ്യാജ പരാതി വിശ്വസിച്ച് എത്തിയ പോലീസ് ഉദ്യോഗസ്ഥർ വിലങ്ങുവെച്ച് അറസ്റ്റ് ചെയ്തത്. മരണാസന്നനായ മകനോട് പോലീസ് കാണിച്ച ഈ ക്രൂരത മനുഷ്യത്വരഹിതമാണെന്ന് ഹെൻറിയുടെ കുടുംബം കോടതിയിൽ തുറന്നടിച്ചതോടെ ഹാംഷെയർ പോലീസ് പരസ്യമായി മാപ്പ് അപേക്ഷിച്ചു.
തന്റെ മതവിശ്വാസത്തിന്റെ ഭാഗമായ 'കിർപ്പാൻ' എന്ന ആചാരക്കത്തിയാണിതെന്ന് പ്രതി അവകാശപ്പെട്ടെങ്കിലും, സിഖ് സംഘടനകൾ ഇത് തള്ളുകയും പ്രതി ഉപയോഗിച്ചത് വലിയ ആയുധമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതേത്തുടർന്ന്, മതപരവും പരമ്പരാഗതവുമായ ആവശ്യങ്ങൾക്കായി ആയുധങ്ങൾ കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ അടിയന്തിരമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് ആൻഡ് ക്രൈം കമ്മീഷണർ ഡോണ ജോൺസ് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. പ്രതിയുടെ ഈ ക്രൂരമായ പ്രവൃത്തി രാജ്യത്തുടനീളമുള്ള സിഖ് സമൂഹത്തിനിടയിൽ വലിയ ആശങ്കയ്ക്കും വംശീയ സംഘർഷങ്ങൾക്കും കാരണമായിട്ടുണ്ടെന്ന് വിധി പ്രസ്താവിച്ചു കൊണ്ട് ജഡ്ജി വില്യം മൗസ്ലി കെസി നിരീക്ഷിച്ചു.
യുകെയിൽ കത്തിക്കയറ്റിയുള്ള അക്രമങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, ഇത്തരം കുറ്റകൃത്യങ്ങളെ ഒരു 'ദേശീയ അടിയന്തരാവസ്ഥയായി' കണ്ട് സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ഹെൻറിയുടെ കുടുംബം ആവശ്യപ്പെട്ടു. ഈ ദാരുണമായ സംഭവം അങ്ങേയറ്റം വേദനാജനകമാണെന്നും കത്തിക്കയറ്റിയുള്ള കുറ്റകൃത്യങ്ങളുടെ ഭീതിദമായ ഈ പരമ്പരയ്ക്ക് രാജ്യം അറുതി വരുത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി സർ കീർ സ്റ്റാർമറും വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ നടപടിയെക്കുറിച്ച് സ്വതന്ത്ര പോലീസ് പെരുമാറ്റ ഓഫീസ് നിലവിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
