ഫ്രാൻസുമായുള്ള ‘വൺ ഇൻ, വൺ ഔട്ട്’ അഭയാർഥി കരാർ; സംരക്ഷണം വെട്ടിക്കുറച്ച ആഭ്യന്തരമന്ത്രിയുടെ തീരുമാനം നിയമവിരുദ്ധം
മനുഷ്യക്കടത്തിന് ഇരയായിരിക്കാമെന്ന സംശയമുള്ള അഭയാർഥികളുടെ സംരക്ഷണം കുറച്ച ആഭ്യന്തരമന്ത്രിയുടെ തീരുമാനം ഹൈക്കോടതി നിയമവിരുദ്ധമെന്ന് വിധിച്ചു.
ലണ്ടൻ : ഫ്രാൻസുമായുള്ള ‘വൺ ഇൻ, വൺ ഔട്ട്’ അഭയാർഥി മടക്കയയക്കൽ പദ്ധതി നടപ്പാക്കുന്നതിനായി മനുഷ്യക്കടത്തിന് ഇരയായിരിക്കാമെന്ന സംശയമുള്ളവർക്കുള്ള സംരക്ഷണം കുറച്ച ആഭ്യന്തരമന്ത്രി ഷബാന മഹ്മൂദിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി. ഫ്രാൻസിലേക്ക് തിരിച്ചയക്കാൻ പട്ടികപ്പെടുത്തിയ അഞ്ചു ചെറുബോട്ട് അഭയാർഥികളാണ് നിയമനടപടി ആരംഭിച്ചത്. എറിത്രിയ സ്വദേശികളായ നാലുപേരും സുഡാൻ സ്വദേശിയായ ഒരാളുമാണ് ഹർജിക്കാർ. മനുഷ്യക്കടത്ത് സംരക്ഷണം നിഷേധിക്കപ്പെട്ടാൽ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടാനുള്ള അവകാശം ഒഴിവാക്കിയ മാർഗനിർദേശ മാറ്റമാണ് കേസിൽ ചോദ്യം ചെയ്യപ്പെട്ടത്.
വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച വിശദമായ വിധിയിൽ, മാർഗനിർദേശം മാറ്റിയ ആഭ്യന്തരമന്ത്രിയുടെ തീരുമാനം നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ഷെൽഡൻ വ്യക്തമാക്കി. എന്നാൽ അഞ്ചുപേരുടെയും കേസുകളിൽ ആഭ്യന്തരമന്ത്രി എടുത്ത ചില വ്യക്തിഗത തീരുമാനങ്ങൾ നിയമപരമാണെന്നും കോടതി കണ്ടെത്തി. പുനഃപരിശോധന തടഞ്ഞ മാർഗനിർദേശ മാറ്റം രണ്ടുപേരുടെ കേസുകളിൽ നിർണായക സ്വാധീനം ചെലുത്തിയെന്നും കോടതി നിരീക്ഷിച്ചു. അഞ്ചുപേർക്കും നിയമപരമായ വെല്ലുവിളി തുടരാൻ അനുമതി ലഭിച്ചു.
ചെറുബോട്ടുകളിൽ യുകെയിലെത്തുന്നവരിൽ, പ്രത്യേകിച്ച് ലിബിയ വഴി യാത്ര ചെയ്തവരിൽ, പലരും മനുഷ്യക്കടത്തിന് ഇരകളായിരിക്കാമെന്നതിനാൽ വിധിക്ക് വ്യാപക പ്രത്യാഘാതമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഫ്രാൻസിൽ നിന്ന് ചെറുബോട്ടിൽ യുകെയിലെത്തുന്ന ഒരാളെ തിരികെ ഫ്രാൻസിലേക്കയക്കുകയും പകരമായി ചാനൽ കടക്കാൻ ശ്രമിക്കാത്ത മറ്റൊരു അഭയാർഥിയെ ഫ്രാൻസിൽ നിന്ന് യുകെയിലെത്തിക്കുകയും ചെയ്യുന്നതാണ് പദ്ധതി. ഫ്രാൻസിൽ ചില വിദേശ മനുഷ്യക്കടത്ത് ഇരകൾക്ക് യുകെയിലേതിന് തുല്യമായ സംരക്ഷണം ലഭിക്കില്ലെന്ന തെളിവും കോടതിയിൽ സമർപ്പിക്കപ്പെട്ടു.
English Summary: The High Court ruled that the home secretary unlawfully reduced trafficking safeguards to speed up asylum returns to France.
