ബ്രിട്ടനിൽ ജൂതവിരുദ്ധതയ്‌ക്കെതിരെ മതമേലധ്യക്ഷന്മാരുടെ സംയുക്ത പ്രസ്താവന
ലണ്ടൻ : ബ്രിട്ടനിൽ വർദ്ധിച്ചുവരുന്ന ജൂതവിരുദ്ധ അക്രമങ്ങളിൽ ശക്തമായ പ്രതിഷേധവുമായി വിവിധ മതവിഭാഗങ്ങളിലെ പ്രമുഖ നേതാക്കൾ രംഗത്തെത്തി. രാജ്യത്തെ ജൂത സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബിസിനസ്, കായിക, മാധ്യമ രംഗത്തെ പ്രമുഖരടക്കം ഒപ്പിട്ട തുറന്ന കത്താണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ജൂതവിരുദ്ധത എന്നത് ആ സമൂഹം മാത്രം നേരിടേണ്ട പ്രശ്നമല്ലെന്നും അത് പരിഹരിക്കാൻ രാജ്യം ഒന്നാകെ മുന്നിട്ടിറങ്ങണമെന്നും ‘ടുഗെദർ കോയലിഷൻ’ സംഘടിപ്പിച്ച ഈ കത്തിൽ ആവശ്യപ്പെടുന്നു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി യുകെയിലെ സിനഗോഗുകൾക്കും ജൂത സ്ഥാപനങ്ങൾക്കും നേരെ തുടർച്ചയായ അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടാഴ്ച മുൻപ് വടക്കൻ ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീനിൽ രണ്ട് ജൂത മതവിശ്വാസികൾക്ക് കുത്തേറ്റതും മാഞ്ചസ്റ്ററിലെ സിനഗോഗിന് പുറത്തുണ്ടായ ആക്രമണങ്ങളും കത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഇത്തരം വംശീയ അധിക്ഷേപങ്ങളും അക്രമങ്ങളും മറ്റൊരു കാലഘട്ടത്തിലെ ദുസ്വപ്നം പോലെ ഭീതിയുണ്ടാക്കുന്നതാണെന്നും സമാധാനപരമായ സഹവർത്തിത്വത്തിന് ഇത് ഭീഷണിയാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
ക്രിസ്ത്യൻ, മുസ്ലിം, ഹിന്ദു, സിഖ്, സൊറാസ്ട്രിയൻ വിഭാഗങ്ങളിലെ പ്രമുഖർ ഉൾപ്പെട്ട ഈ കൂട്ടായ്മ ബ്രിട്ടീഷ് ജൂത സമൂഹത്തിന് എല്ലാവിധ സംരക്ഷണവും ഉറപ്പുനൽകി. ഭീകരവാദികൾക്കും തീവ്രവാദികൾക്കും സമൂഹത്തെ ഭിന്നിപ്പിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഞായറാഴ്ച ഡൗണിംഗ് സ്ട്രീറ്റിൽ വലിയൊരു റാലി സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ജൂത സമൂഹത്തോടുള്ള ഈ പിന്തുണ വിദ്വേഷ പ്രചാരകർക്കുള്ള ശക്തമായ മറുപടിയാണെന്ന് ചീഫ് റാബി സർ എഫ്രയീം മിർവിസ് പ്രതികരിച്ചു.

