സ്റ്റാർമറുടെ നേതൃത്വം പ്രതിസന്ധിയിൽ; ലേബർ പാർട്ടിയിൽ കലാപക്കൊടിയുയർത്തി കാതറിൻ വെസ്റ്റ്
ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുടെ നേതൃത്വത്തിനെതിരെ ലേബർ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തമാകുന്നു. കഴിഞ്ഞ വ്യാഴാഴ്ച നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളിൽ പാർട്ടി കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തിൽ, സ്റ്റാർമർ രാജിവെക്കണമെന്ന ആവശ്യവുമായി ലേബർ എംപി കാതറിൻ വെസ്റ്റ് രംഗത്തെത്തി. ലേബർ പാർട്ടി വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അടുത്ത പൊതുതിരഞ്ഞെടുപ്പിൽ വിജയിക്കാൻ പുതിയൊരു നേതാവിനെ ഉടൻ കണ്ടെത്തണമെന്നും ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി. മന്ത്രിസഭയിലെ മുതിർന്ന അംഗങ്ങൾ നേതൃമാറ്റത്തിന് തയ്യാറാകാത്ത പക്ഷം താൻ തന്നെ വെല്ലുവിളി ഉയർത്തുമെന്ന മുന്നറിയിപ്പും അവർ നൽകിയിട്ടുണ്ട്.
സ്റ്റാർമറെ മാറ്റാൻ തനിക്ക് പത്തോളം എംപിമാരുടെ പിന്തുണ നിലവിലുണ്ടെന്ന് കാതറിൻ വെസ്റ്റ് അവകാശപ്പെട്ടു. എന്നാൽ ഔദ്യോഗികമായി നേതൃത്വത്തെ വെല്ലുവിളിക്കാൻ 81 എംപിമാരുടെ പിന്തുണ ആവശ്യമാണ്. തിങ്കളാഴ്ച പാർട്ടിയിൽ വരുത്താൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സ്റ്റാർമർ നടത്തുന്ന പ്രസംഗം കേട്ട ശേഷം തന്റെ അടുത്ത നീക്കം തീരുമാനിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ജോഷ് സൈമൺസ് ഉൾപ്പെടെയുള്ള കൂടുതൽ എംപിമാർ സ്റ്റാർമറുടെ നേതൃത്വത്തിൽ വിശ്വാസമില്ലെന്ന് തുറന്നു പറഞ്ഞു കഴിഞ്ഞു. വരും ദിവസങ്ങളിൽ പാർട്ടിയിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
പാർട്ടിക്കുള്ളിൽ ഭിന്നത രൂക്ഷമാകുമ്പോഴും വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്‌സൺ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പ്രധാനമന്ത്രിക്ക് പിന്തുണയുമായി രംഗത്തുണ്ട്. പാർട്ടിക്കുള്ളിൽ പരസ്പരം പോരടിക്കുന്നത് ഗുണകരമല്ലെന്നും രാജ്യം നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ സ്റ്റാർമർക്ക് സാധിക്കുമെന്നും ഫിലിപ്‌സൺ പറഞ്ഞു. സ്റ്റാർമർ തന്റെ നേതൃത്വത്തിൽ വരുത്താൻ പോകുന്ന 'പുതിയ ദിശ' പാർട്ടിയെ വിജയത്തിലേക്ക് നയിക്കുമെന്നാണ് മന്ത്രിസഭയുടെ നിലപാട്. എന്നാൽ റിഫോം യുകെ പോലുള്ള പാർട്ടികളുടെ മുന്നേറ്റം തടയാൻ സ്റ്റാർമർക്ക് കഴിയില്ലെന്ന വാദത്തിൽ വിമതർ ഉറച്ചുനിൽക്കുകയാണ്.

