കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം; ശാരീരിക-മാനസിക പ്രശ്‍നങ്ങൾ കുറയ്ക്കാൻ കർശന നിയന്ത്രണങ്ങളുമായി യുകെ സർക്കാർ
സോഷ്യൽ മീഡിയ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ-മാനസിക പ്രശ്നങ്ങളിൽ നിന്നും 16 വയസ്സിൽ താഴെയുള്ള കുട്ടികളെ സംരക്ഷിക്കുന്നതിനായി ബ്രിട്ടനിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി ലേബർ സർക്കാർ. സോഷ്യൽ മീഡിയ കുട്ടികളിൽ ഉണ്ടാക്കുന്ന ദൂഷ്യവശങ്ങൾ പുകവലി പോലെയും സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നതുപോലെയും അപകടകരമാണെന്ന് പ്രമുഖ ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് നടപടി. സോഷ്യൽ മീഡിയ വഴി മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ കൂട്ടായ്മ പ്രധാനമന്ത്രി സർ കീർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തി പൂർണ്ണമായ നിരോധനം ആവശ്യപ്പെട്ടതോടെ വിഷയത്തിൽ അടിയന്തിരവും നിർണ്ണായകവുമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കുട്ടികളുടെ ഓൺലൈൻ സുരക്ഷ മുൻനിർത്തിയുള്ള പൊതുജന കൂടിയാലോചനകൾ പൂർത്തിയാകുന്നതോടെ ഇതിനായുള്ള പുതിയ നിയമനിർമ്മാണ നടപടികളിലേക്ക് സർക്കാർ വേഗത്തിൽ കടക്കും. നിലവിൽ പൂർണ്ണമായ നിരോധനം, സോഷ്യൽ മീഡിയ ഉപയോഗത്തിന് രാത്രികാല കർഫ്യൂ ഏർപ്പെടുത്തൽ, അൽഗോരിതങ്ങളിൽ മാറ്റം വരുത്തൽ തുടങ്ങിയ വിവിധ നിർദ്ദേശങ്ങളാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. സാങ്കേതിക മേഖലയിലെ വമ്പന്മാർ സ്വന്തം താല്പര്യപ്രകാരം നിയമങ്ങൾ എഴുതുന്ന രീതി ഇനി അനുവദിക്കില്ലെന്നും കുട്ടികളുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും മുൻ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ വ്യക്തമാക്കി കഴിഞ്ഞു.
ഈ വിഷയത്തിൽ ഓസ്ട്രേലിയ കഴിഞ്ഞ വർഷം നടപ്പിലാക്കിയ നിരോധനത്തിന്റെ പ്രായോഗിക വശങ്ങൾ പഠിക്കാൻ ബ്രിട്ടീഷ് ഓൺലൈൻ സുരക്ഷാ മന്ത്രി കനിഷ്ക നാരായൺ ഓസ്ട്രേലിയൻ അധികൃതരുമായി ചർച്ചകൾ നടത്തിയിരുന്നു. ലേബർ പാർട്ടി ചെയർപേഴ്സൺ അന്ന ടർലി ഉൾപ്പെടെയുള്ളവർ ഈ നീക്കത്തിന് ശക്തമായ പിന്തുണയാണ് നൽകുന്നത്. പുതിയ നിയന്ത്രണങ്ങളോട് കൗമാരക്കാരിൽ ചിലർ അനുകൂല നിലപാട് സ്വീകരിക്കുമ്പോൾ, മറ്റുള്ളവർ ഡിജിറ്റൽ ലോകത്തെ സാധ്യതകളും ഒപ്പം സൈബർ ബുള്ളിയിംഗ് അടക്കമുള്ള അപകടങ്ങളും ഒരുപോലെ ചൂണ്ടിക്കാണിക്കുന്നുണ്ട്.
