യുകെയിൽ ഭവനവിൽപ്പന മന്ദഗതിയിൽ; ഉയർന്ന മോർട്ട്ഗേജ് നിരക്കുകൾ തിരിച്ചടിയാവുന്നു
ഉയർന്ന മോർട്ട്ഗേജ് പലിശനിരക്കുകൾ ഭവനവിപണിക്ക് തിരിച്ചടിയായതോടെ യുകെയിൽ വീടുവിൽപ്പന മന്ദഗതിയിലായി.
ലണ്ടൻ : ഉയർന്ന മോർട്ട്ഗേജ് പലിശനിരക്കുകൾ ഭവനവിപണിക്ക് തിരിച്ചടിയായതോടെ യുകെയിൽ വീടുവിൽപ്പന വൻ പ്രതിസന്ധിയിൽ. ഈ വർഷം ജനുവരി മുതൽ വിൽപ്പനയ്ക്കായി വിപണിയിലെത്തിയ വീടുകളിൽ അഞ്ചിൽ മൂന്ന് ഭാഗവും ഇതുവരെ വിറ്റുപോയിട്ടില്ലെന്ന് പ്രമുഖ പ്രോപ്പർട്ടി പോർട്ടലായ സൂപ്ലയുടെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ബാങ്ക് പലിശനിരക്കുകൾ ഉയർന്നതോടെ വാങ്ങാൻ ആളുകൾ മടിക്കുന്നതും ചിലയിടങ്ങളിൽ വിൽപ്പനക്കാർ അമിതവില ഈടാക്കുന്നതുമാണ് ഈ മന്ദഗതിക്ക് കാരണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യുകെയിലെ ആകെ വീടുവിൽപ്പനയിൽ 7 ശതമാനത്തിന്റെ കുറവുണ്ടായപ്പോൾ വെയിൽസിൽ 12 ശതമാനവും ഈസ്റ്റ് മിഡ്‌ലാൻഡ്സിൽ 11 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയത്.
ആദ്യമായി വീട് വാങ്ങാൻ ഒരുങ്ങുന്നവരെയാണ് പലിശനിരക്കിലെ ഈ വർധനവ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. ഏപ്രിലിൽ നിരക്കുകൾ കുതിച്ചുയർന്നതോടെ സാധാരണക്കാരുടെ പ്രതിമാസ മോർട്ട്ഗേജ് ചെലവിൽ ശരാശരി 125 പൗണ്ടിന്റെ അധിക ബാധ്യതയാണുണ്ടായത്. ലണ്ടൻ പോലുള്ള വൻനഗരങ്ങളിൽ ഇത് മാസം 232 പൗണ്ട് വരെയായി ഉയർന്നു. മാർച്ച് തുടക്കത്തിൽ 4.83 ശതമാനമായിരുന്ന രണ്ട് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് നിരക്ക് ഏപ്രിലിൽ 5.90 ശതമാനം വരെ ഉയർന്ന ശേഷം നിലവിൽ 5.54 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. നിരക്കുകളിലെ ഈ അസ്ഥിരത കാരണം യുകെയിലെ വീട് വാങ്ങാനുള്ള ആളുകളുടെ താൽപര്യം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനത്തോളം കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ വിപണിയിലെത്തുന്ന ഒന്ന്, രണ്ട് ബെഡ്‌റൂം ഫ്ലാറ്റുകളിൽ ഭൂരിഭാഗവും വിറ്റഴിക്കപ്പെടാതെ കിടക്കുകയാണെങ്കിലും രണ്ട്, മൂന്ന് ബെഡ്‌റൂം വീടുകളുടെ വിൽപ്പനയിൽ കാര്യമായ മാറ്റമില്ല. ശരിയായ വില നിശ്ചയിച്ചിട്ടുള്ള പ്രോപ്പർട്ടികൾ ഇപ്പോഴും വിറ്റുപോവുന്നുണ്ടെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക രംഗത്തെ അനിശ്ചിതത്വം, ജീവിതച്ചെലവ് വർധനവ്, വാടക മേഖലയിലെ പുതിയ നിയമപരിഷ്കാരങ്ങൾ, ഉയർന്ന നികുതി നിരക്കുകൾ എന്നിവയും നിലവിലെ മന്ദഗതിക്ക് കാരണങ്ങളാണ്. എങ്കിലും അടുത്തിടെ മോർട്ട്ഗേജ് നിരക്കുകളിൽ നേരിയ കുറവ് ദൃശ്യമായത് വരും ദിവസങ്ങളിൽ വിപണിക്ക് ചെറിയ ആശ്വാസം നൽകിയേക്കുമെന്നാണ് പ്രതീക്ഷ.
