ഹന്റാവൈറസ് ബാധിച്ച കപ്പലിലെ അവസാന യാത്രക്കാരെയും ഒഴിപ്പിച്ചു; രോഗവ്യാപന സാധ്യതയില്ലെന്ന് വിദഗ്ദ്ധർ
ഹാൻറാവൈറസ് ബാധയെ തുടർന്ന് ലോകശ്രദ്ധയാകർഷിച്ച എംവി ഹോണ്ടിയസ് ക്രൂയിസ് കപ്പലിലെ അവസാന യാത്രക്കാരും കപ്പൽ വിട്ടിറങ്ങി. ടെനെറിഫിൽ നിന്ന് നെതർലൻഡ്‌സിലേക്ക് തിരിക്കുന്നതിന് മുൻപായി നാല് ഓസ്ട്രേലിയക്കാർ, ഒരു ബ്രിട്ടീഷ് പൗരൻ, ഒരു ന്യൂസിലൻഡ് സ്വദേശി എന്നിവരടങ്ങുന്ന ആറു യാത്രക്കാരും ജീവനക്കാരും കപ്പലിൽ നിന്ന് പുറത്തിറങ്ങിയതായി അധികൃതർ വ്യക്തമാക്കി. നിലവിൽ മൂന്ന് പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കപ്പലുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ച ഹാൻറാവൈറസ് കേസുകളുടെ ആകെ എണ്ണം ഏഴായി ഉയർന്നിട്ടുണ്ട്.
അമേരിക്കൻ സ്വദേശിക്കും ഫ്രഞ്ച് സ്വദേശിനിക്കും തങ്ങളുടെ രാജ്യങ്ങളിൽ തിരിച്ചെത്തിയ ശേഷമാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇവർക്ക് പുറമെ മാഡ്രിഡിൽ ക്വാറന്റീനിൽ കഴിയുന്ന സ്പാനിഷ് പൗരനും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. രണ്ട് ബ്രിട്ടീഷ് പൗരന്മാർ നെതർലൻഡ്‌സിലും ദക്ഷിണാഫ്രിക്കയിലുമായി ചികിത്സയിൽ തുടരുകയാണ്. അമേരിക്കയിലേക്ക് മടങ്ങിയ ചിലരിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കർശനമായ ബയോകണ്ടെയിൻമെന്റ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവരുടെ യാത്ര ക്രമീകരിച്ചിരിക്കുന്നത്.
ദക്ഷിണ അമേരിക്കയിൽ നിന്നുള്ള യാത്രയ്ക്കിടെ ആൻഡീസ് വകഭേദത്തിലുള്ള വൈറസാണ് പടർന്നതെന്നാണ് പ്രാഥമിക നിഗമനം. എലികളിലൂടെ പടരുന്ന ഈ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ടെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. പനി, പേശിവേദന, ശ്വാസതടസം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഏപ്രിൽ ഒന്നിന് അർജന്റീനയിൽ നിന്ന് പുറപ്പെട്ട യാത്രയ്ക്കിടെ ഇതുവരെ മൂന്ന് പേർ മരണപ്പെട്ടിട്ടുണ്ട്. എങ്കിലും നിലവിൽ വലിയ രീതിയിലുള്ള വ്യാപന സാധ്യതയില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.

