ബ്രൈറ്റൺ കടലിൽ മൂന്ന് യുവതികൾ മരിച്ച നിലയിൽ; തിരിച്ചറിയൽ നടപടികൾ പൂർത്തിയായി
ലണ്ടൻ : ബ്രിട്ടനിലെ പ്രശസ്തമായ ബ്രൈറ്റൺ ബീച്ചിന് സമീപം കടലിൽ മൂന്ന് യുവതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പ്രവാസി മലയാളി സമൂഹത്തെയും പ്രാദേശിക നിവാസികളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ബുധനാഴ്ച പുലർച്ചെ ബ്ലാക്ക് റോക്ക് പാർക്കിന് സമീപമുള്ള കടൽ മേഖലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരാൾ വെള്ളത്തിൽ അകപ്പെട്ടെന്ന റിപ്പോർട്ടിനെ തുടർന്ന് തിരച്ചിലിനെത്തിയ എമർജൻസി സർവീസ് സംഘം സമീപത്തുനിന്ന് തന്നെ മറ്റ് രണ്ട് പേരുടെ കൂടി മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
മരിച്ച മൂന്ന് യുവതികളെയും പോലീസ് തിരിച്ചറിഞ്ഞതായും ഇവരുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചതായും സസെക്സ് പോലീസ് വ്യക്തമാക്കി. കൂടുതൽ അന്വേഷണങ്ങൾ നടന്നു വരുന്നതിനാൽ ഇവരുടെ പേരുവിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. യുവതികൾ എങ്ങനെയാണ് വെള്ളത്തിൽ അകപ്പെട്ടതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ലെങ്കിലും സംഭവത്തിൽ മറ്റാരെങ്കിലും ഇടപെട്ടതിനോ ക്രിമിനൽ പശ്ചാത്തലത്തിനോ ഉള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
നഗരത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ഹൃദയഭേദകമായ വാർത്തയാണിതെന്ന് ബ്രൈറ്റൺ ആൻഡ് ഹോവ് സിറ്റി കൗൺസിൽ നേതാവ് ബെല്ല സാങ്കി പ്രതികരിച്ചു. അപകടത്തെ തുടർന്ന് ശനിയാഴ്ച നടത്താനിരുന്ന പാഡിൽ ഔട്ട് പ്രതിഷേധ പരിപാടികൾ ഉൾപ്പെടെയുള്ളവ റദ്ദാക്കിയിട്ടുണ്ട്. തിരമാലകൾ അപ്രതീക്ഷിതമായി അപകടകാരികളാകാറുള്ള കടൽത്തീരത്ത് സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് അധികൃതർ ചർച്ചകൾ ആരംഭിച്ചു.
English Summary: Sussex Police have identified three young women found dead in the sea near Brighton beach and are currently investigating the circumstances of the tragedy.

