പഠനവും ജോലിയും ഉപേക്ഷിക്കുന്ന യുവാക്കൾ ആശങ്കയാകുന്നു; ഇംഗ്ലണ്ടിൽ അടിയന്തര ഇടപെടലുമായി സർക്കാർ
പഠനത്തിലോ ജോലിയിലോ പരിശീലനത്തിലോ ഇല്ലാത്ത യുവാക്കളെ കണ്ടെത്താൻ ഇംഗ്ലണ്ടിൽ കൗൺസിലുകൾക്കും സ്കൂളുകൾക്കും സർക്കാർ കർശന നിർദേശം നൽകി.
ലണ്ടൻ : പഠനത്തിലോ ജോലിയിലോ പരിശീലനത്തിലോ ഇല്ലാതെ മാറിനിൽക്കുന്ന കൗമാരക്കാരുടെ എണ്ണം ആശങ്ക ഉയർത്തുന്നതിനിടെ ഇംഗ്ലണ്ടിൽ അടിയന്തര ഇടപെടലുമായി സർക്കാർ. 16 മുതൽ 17 വയസ് വരെയുള്ള 32,100 യുവാക്കൾ നിലവിൽ എവിടെയാണെന്നോ അവർ എന്താണ് ചെയ്യുന്നതെന്നോ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പ്രാദേശിക കൗൺസിലുകളുടെ പക്കലില്ലെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഇത്തരത്തിൽ രേഖകളിൽ നിന്ന് പുറത്താകുന്നവർക്ക് ആവശ്യമായ സഹായവും പിന്തുണയും ലഭിക്കാതെ പോകുമെന്ന ആശങ്കയിലാണ് സർക്കാർ.
പഠനം, ജോലി, പരിശീലനം എന്നീ മേഖലകളിൽ നിന്ന് പുറത്തുപോകാൻ സാധ്യതയുള്ള യുവാക്കളെ മുൻകൂട്ടി തിരിച്ചറിയാനുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ എല്ലാ കൗൺസിലുകൾക്കും കത്തയക്കും. കൗമാരക്കാരിൽ മൂന്ന് ശതമാനമോ അതിലധികമോ പേരുടെ പ്രവർത്തന വിവരങ്ങൾ ലഭ്യമല്ലാത്ത 26 കൗൺസിലുകൾക്ക് പ്രത്യേക നിർദേശം നൽകാനും തീരുമാനിച്ചിട്ടുണ്ട്. അടുത്ത ആറുമാസത്തിനുള്ളിൽ പുരോഗതി പദ്ധതി തയ്യാറാക്കണമെന്നും, അപകടസാധ്യതയുള്ള വിദ്യാർത്ഥികളെ തിരിച്ചറിയാൻ സ്കൂളുകൾക്കും കോളേജുകൾക്കും പുതിയ മാർഗനിർദേശങ്ങൾ നൽകുമെന്നും സർക്കാർ വ്യക്തമാക്കി.
പഠനത്തിലോ ജോലിയിലോ പരിശീലനത്തിലോ ഇല്ലാത്ത യുവാക്കളുടെ എണ്ണം രാജ്യത്ത് 10 ലക്ഷത്തിന് മുകളിലായതോടെ ബ്രിട്ടൻ ഒരു വലിയ സാമൂഹിക-സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് മുൻ ആരോഗ്യ സെക്രട്ടറി അലൻ മിൽബേൺ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 16 മുതൽ 17 വയസ് വരെയുള്ള ഏകദേശം 57,000 യുവാക്കളാണ് ഈ വിഭാഗത്തിലുള്ളത്. കൃത്യവും സമയബന്ധിതവുമായ വിവരശേഖരണം വെറും നടപടിക്രമമല്ലെന്നും, യുവാക്കൾ സഹായ സംവിധാനത്തിന് പുറത്താകുന്നത് തടയാൻ അത്യന്താപേക്ഷിതമാണെന്നും വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ വ്യക്തമാക്കി.
English Summary: England is stepping up efforts to identify and support teenagers at risk of dropping out of education, work or training.
