യോഗ്യതയിൽ കൃത്രിമം കാട്ടി ലക്ഷങ്ങൾ തട്ടിയ നഴ്സിന് 'വിചിത്ര' വിധി; തിരിച്ചടയ്ക്കേണ്ടത് വെറും 300 പൗണ്ടിൽ താഴെ മാത്രം
ലണ്ടൻ : എൻഎച്ച്എസിനെ പറ്റിച്ച് 51,000 പൗണ്ടിലധികം തട്ടിയെടുത്ത കേസിൽ ശിക്ഷിക്കപ്പെട്ട തന്യ നസീർ എന്ന നഴ്സിനോട് വെറും 278 പൗണ്ട് മാത്രം തിരിച്ചടയ്ക്കാൻ കോടതി ഉത്തരവിട്ടു. വിദ്യാഭ്യാസ യോഗ്യതകളിലും പ്രവൃത്തിപരിചയത്തിലും കൃത്രിമം കാട്ടി ഉയർന്ന തസ്തികകളിൽ ജോലി സമ്പാദിച്ച ഇവർക്ക് നേരത്തെ അഞ്ച് വർഷത്തെ ജയിൽ ശിക്ഷ വിധിച്ചിരുന്നു. എന്നാൽ നിലവിൽ പ്രതി സാമ്പത്തികമായി പാപ്പരാണെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ആകെ തട്ടിയ തുകയുടെ ചെറിയൊരു ഭാഗം മാത്രം തിരിച്ചടയ്ക്കാൻ നിർദ്ദേശിച്ചത്.
റിക്മാൻസ്‌വർത്തിൽ നിന്നുള്ള 47-കാരിയായ തന്യ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും അവിടെ വെച്ച് വെടിയേറ്റിട്ടുണ്ടെന്നും ഉൾപ്പെടെയുള്ള കള്ളങ്ങൾ പറഞ്ഞാണ് എൻഎച്ച്എസിൽ ഉയർന്ന ജോലി നേടിയത്. വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ലണ്ടനിലെയും വെയിൽസിലെയും പ്രശസ്തമായ ആശുപത്രികളിൽ സീനിയർ നഴ്സിങ് തസ്തികയായ ബാൻഡ് 7 ലെവലിൽ ഇവർ ജോലി ചെയ്തു. ഏറ്റവും ഒടുവിൽ പ്രിൻസസ് ഓഫ് വെയ്‌ൽസ് ആശുപത്രിയിലെ നിയോനേറ്റൽ യൂണിറ്റ് മാനേജരായാണ് ഇവർ പ്രവർത്തിച്ചിരുന്നത്. അതീവ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞുങ്ങളുടെ ജീവൻ പോലും അപകടത്തിലാക്കുന്ന തരത്തിലായിരുന്നു ഇവരുടെ തട്ടിപ്പ് എന്ന് അന്വേഷണത്തിൽ വ്യക്തമായി.
കാർഡിഫ് ക്രൗൺ കോടതിയിൽ നടന്ന വാദത്തിനൊടുവിൽ ഇവർ അനധികൃതമായി സമ്പാദിച്ച തുക 51,397.58 പൗണ്ട് ആണെന്ന് കണ്ടെത്തി. എന്നാൽ നിലവിൽ ഇവർ സർക്കാർ ആനുകൂല്യങ്ങളെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും അക്കൗണ്ടിൽ തുച്ഛമായ തുക മാത്രമേയുള്ളൂവെന്നും ബോധ്യപ്പെട്ടതോടെയാണ് ശിക്ഷയിൽ ഇളവ് നൽകിയത്. ഓഗസ്റ്റ് ആറിനുള്ളിൽ 278.13 പൗണ്ട് തിരിച്ചടച്ചില്ലെങ്കിൽ ഒരു മാസത്തെ അധിക ജയിൽ ശിക്ഷ കൂടി ഇവർ അനുഭവിക്കേണ്ടി വരും. ഭാവിയിൽ ഇവർക്ക് പണം ലഭിക്കുകയാണെങ്കിൽ അത് കണ്ടുകെട്ടാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

