ബ്രിട്ടനിൽ തൊഴിലില്ലായ്മ നിരക്ക് അപ്രതീക്ഷിതമായി ഉയരുന്നു; തൊഴിലവസരങ്ങളിൽ വൻ ഇടിവ്
ലണ്ടൻ : യുണൈറ്റഡ് കിങ്ഡത്തിലെ തൊഴിലില്ലായ്മ നിരക്കിൽ അപ്രതീക്ഷിത വർദ്ധനവ് രേഖപ്പെടുത്തി. ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ പ്രത്യാഘാതങ്ങൾ വിപണിയെ ബാധിക്കാൻ തുടങ്ങിയതോടെ രാജ്യത്തെ തൊഴിൽ ഒഴിവുകളുടെ എണ്ണം കഴിഞ്ഞ അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയതായാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒഫീഷ്യൽ ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഫെബ്രുവരി വരെയുള്ള മൂന്ന് മാസങ്ങളിൽ 4.9 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് മാർച്ച് വരെയുള്ള മൂന്ന് മാസത്തെ കണക്കെടുപ്പിൽ 5 ശതമാനമായി ഉയർന്നു. മധ്യപൂർവേഷ്യൻ യുദ്ധം ബ്രിട്ടീഷ് തൊഴിൽ വിപണിയെ ബാധിക്കാൻ തുടങ്ങിയതിന്റെ ആദ്യ സൂചനയാണിതെന്ന് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നു.
ഹോസ്പിറ്റാലിറ്റി, റീട്ടെയ്ൽ തുടങ്ങിയ കുറഞ്ഞ വേതന മേഖലകളിലാണ് തൊഴിലവസരങ്ങളിൽ വലിയ ഇടിവുണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം മാത്രം ശമ്പളപ്പട്ടികയിലുള്ള ജീവനക്കാരുടെ എണ്ണത്തിൽ ഒരു ലക്ഷത്തിന്റെ കുറവുണ്ടായി. ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് യുവാക്കളെയാണ്. യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 14.7 ശതമാനമായി ഉയർന്നത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെയും കോവിഡ് മഹാമാരിയുടെയും സമയത്തുണ്ടായതിന് സമാനമായ തൊഴിൽ നഷ്ടമാണ് ഇപ്പോൾ 16 നും 24 നും ഇടയിൽ പ്രായമുള്ളവർ നേരിടുന്നതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്കൽ സ്റ്റഡീസിന്റെ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
തൊഴിലില്ലായ്മ വർദ്ധിച്ചതും ശമ്പള വളർച്ചാ നിരക്ക് 3.4 ശതമാനമായി കുറഞ്ഞതും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശ നിരക്കുകളിൽ പെട്ടെന്ന് മാറ്റം വരുത്താതിരിക്കാൻ കൂടുതൽ സമയം നൽകുമെന്നാണ് വിദഗ്ദ്ധർ കരുതുന്നത്. എന്നാൽ പണപ്പെരുപ്പ ഭീഷണികൾ നിലനിൽക്കുന്നതിനാൽ പലിശ നിരക്കുകൾ ഇനിയും ഉയർന്ന നിലയിൽ തുടരാൻ സാധ്യതയുണ്ടെന്ന് ചില നിക്ഷേപ തന്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. തൊഴിൽ നികുതി വർദ്ധനവാണ് തൊഴിൽദാതാക്കൾക്ക് അധിക ബാധ്യത വരുത്തുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ, വിപണിയിലെ മന്ദഗതിക്കിടയിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ പേർക്ക് ജോലി നൽകാൻ കഴിഞ്ഞിട്ടുണ്ടെന്നും യുവാക്കളുടെ തൊഴിൽ സുരക്ഷയ്ക്കാണ് മുൻഗണനയെന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്.

