യുകെയിൽ പ്രൈവറ്റ് കാർ പാർക്കിങ് ഫൈൻ കിട്ടിയാൽ ഉടൻ പണമടയ്‌ക്കേണ്ട, അപ്പീലിന് പോയാൽ പിഴ ഒഴിവാക്കാം എന്നറിയാമോ?

May 8, 2026 - 18:04
 0
യുകെയിൽ പ്രൈവറ്റ് കാർ പാർക്കിങ് ഫൈൻ കിട്ടിയാൽ ഉടൻ പണമടയ്‌ക്കേണ്ട, അപ്പീലിന് പോയാൽ പിഴ ഒഴിവാക്കാം എന്നറിയാമോ?

യുകെയില്‍ പ്രൈവറ്റ് കാര്‍ പാര്‍ക്കിങ് പിഴ നോട്ടീസ് കിട്ടിയാലും ഉടനടി അത് അടയ്‌ക്കേണ്ടതില്ലെന്നും, മതിയായ കാരണം വിശദമാക്കി അപ്പീല്‍ പോകുകയാണെങ്കില്‍ പിഴ റദ്ദാക്കാന്‍ സാധിക്കുമെന്നും നിങ്ങള്‍ക്കറിയാമോ? ദി മണി ബ്ലോഗിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം 107,202 പ്രൈവറ്റ് പാര്‍ക്കിങ് പിഴകളാണ് ഇത്തരത്തില്‍ അപ്പീല്‍ ചെയ്യപ്പെട്ടത്. ഇതാദ്യമായാണ് അപ്പീലുകള്‍ ഒരു ലക്ഷം കടന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2025 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ പോപ്‌ല (POPLA- Parking on Private Land Appeals) വഴി ബ്രിട്ടന്‍കാര്‍ 107,202 പാര്‍ക്കിങ് പിഴകള്‍ക്കെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 39,522 പിഴകള്‍ റദ്ദാക്കപ്പെട്ടു. അപ്പീലില്‍ 14,578 എണ്ണത്തിന് എതിരായാണ് പാര്‍ക്കിങ് അധികൃതര്‍ നിലപാട് എടുത്തതെങ്കിലും അവയും പിന്നീട് റദ്ദാക്കപ്പെട്ടു. അതായത് ഏകദേശം 50.5% പിഴകളും അപ്പീല്‍ മുഖാന്തരം റദ്ദാക്കപ്പെട്ടു.

ഇവയ്ക്ക് പുറമെ പ്രത്യേക സാഹചര്യങ്ങളില്‍ അനധികൃത പാര്‍ക്കിങ്ങിന് നല്‍കിയ 343 പിഴ നോട്ടീസുകള്‍ പിന്‍വലിക്കാന്‍ പോപ്‌ല പാര്‍ക്കിങ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതില്‍ 201 നോട്ടീസുകള്‍ അധികൃതര്‍ പിന്‍വലിച്ചു. പാര്‍ക്കിങ് പിഴ ലഭിച്ചവര്‍ക്ക് സൗജന്യമായി അപ്പീല്‍ സേവനം നല്‍കിവരുന്ന സ്വതന്ത്ര സ്ഥാപനമാണ് പോപ്‌ല.

അതേസമയം എഐ ഉപയോഗിച്ച് അപ്പീലുകള്‍ നല്‍കുന്നത് വളരെയധികം വര്‍ദ്ധിച്ചതായും, തെറ്റായ വിവരങ്ങളാണ് ഇത്തരത്തില്‍ നല്‍കുന്നത് എന്നത് കാരണം ഇവയില്‍ നിരവധിയെണ്ണം നിരാകരിക്കപ്പെട്ടുവെന്നും പോപ്‌ല പറയുന്നു. കൃത്യമായ വിവരങ്ങളാണ് അപ്പീലുകാര്‍ നല്‍കുന്നതെങ്കില്‍, പിഴത്തുക റദ്ദാക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും സ്ഥാപനം വ്യക്തമാക്കുന്നു. അപ്പീലുകളില്‍ നിരവധി പേര്‍ അനധികൃത പാര്‍ക്കിങ്ങിന് കാരണമായി പറഞ്ഞിട്ടുള്ളത് പാര്‍ക്കിങ് നിയമം അറിയാത്തതും, ഓണ്‍ലൈന്‍ വഴി തെറ്റായ വിവരം ലഭിച്ചു എന്നതുമാണ്. 

അതേസമയം പ്രൈവറ്റ് കാര്‍ പാര്‍ക്കിങ് നോട്ടീസുകള്‍ ഇന്‍വോയ്‌സുകള്‍ മാത്രമാണെന്നും, പിഴ അല്ലെന്നും ഉപഭോക്തൃതര്‍ക്കപരിഹാര വിദഗ്ദ്ധനായ സ്‌കോട്ട് ഡിക്‌സണ്‍ പറയുന്നു. പലരും ഇതില്‍ കൂടുതല്‍ അന്വേഷണം നടത്താതെ പിഴയൊടുക്കുന്നവരാണ്. ഇതൊരു ബിസിനസ് സംവിധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇക്കാരണത്താലാണ് പാര്‍ക്കിങ് ചാര്‍ജ്ജ് നോട്ടീസുകള്‍ കൗണ്‍സിലിന്റേതിന് സമാനമായ പെനാല്‍റ്റി ചാര്‍ജ്ജ് നോട്ടീസുകള്‍ പോലെ അച്ചടിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചട്ടം കൊണ്ടുവരാന്‍ തയ്യാറെടുക്കുകയാണ്.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.