യുകെയിൽ കൊടുംചൂട്; കോബ്ര അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി ആൻഡി ബേൺഹാം
യുകെയിൽ കടുത്ത ചൂടും കാട്ടുതീയും വരൾച്ചയും തുടരുന്നതിനിടെ പ്രധാനമന്ത്രി ആൻഡി ബേൺഹാം കോബ്ര അടിയന്തര യോഗം വിളിച്ചു.
ലണ്ടൻ : യുകെയിൽ തുടരുന്ന കടുത്ത ചൂടും കാട്ടുതീയും വരൾച്ചയും നേരിടുന്നതിനായി പ്രധാനമന്ത്രി ആൻഡി ബേൺഹാം ബുധനാഴ്ച കോബ്ര അടിയന്തര സമിതി യോഗത്തിന് നേതൃത്വം നൽകും. ബുധനാഴ്ച പല പ്രദേശങ്ങളിലും താപനില 33 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് പ്രവചനം. വ്യാഴാഴ്ച ഇത് 38 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാധ്യതയുള്ളതിനാൽ ലണ്ടൻ ഉൾപ്പെടെ ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ Met Office ആംബർ ‘Extreme Heat’ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ വർഷം ചൂട് സംബന്ധിച്ച് വിളിക്കുന്ന രണ്ടാമത്തെ കോബ്ര യോഗമാണിത്. കാട്ടുതീ നിയന്ത്രിക്കുന്ന അഗ്നിശമന സേനാംഗങ്ങൾക്കും വരൾച്ച നേരിടുന്ന കർഷകർക്കും തിരക്കേറിയ ആശുപത്രികളിലെ NHS ജീവനക്കാർക്കും നിലവിലെ കാലാവസ്ഥ വലിയ വെല്ലുവിളിയാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. ഇംഗ്ലണ്ടിലും വെയിൽസിലുമായി ഈ വർഷം ഇതുവരെ 966 കാട്ടുതീ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓഗസ്റ്റിലെ ആദ്യ പത്ത് ദിവസങ്ങളിൽ മാത്രം 185 സംഭവങ്ങളും ജൂലൈയിൽ റെക്കോർഡ് 458 കാട്ടുതീ സംഭവങ്ങളും രേഖപ്പെടുത്തിയതായി National Fire Chiefs Council അറിയിച്ചു.
ഇംഗ്ലണ്ടിന്റെ വലിയൊരു ഭാഗവും മുഴുവൻ വെയിൽസും വരൾച്ച ബാധിത മേഖലയായി മാറിയിരിക്കുകയാണ്. Environment Agencyയുടെ കണക്കുപ്രകാരം ഇംഗ്ലണ്ടിന്റെ 71.3 ശതമാനം പ്രദേശവും അതിവേഗം രൂപപ്പെടുന്ന ‘flash drought’ സാഹചര്യത്തിലാണുള്ളത്. ഹാംപ്‌ഷയർ, ഐൽ ഓഫ് വൈറ്റ് മേഖലകളിൽ ജലവിതരണത്തിന് സമ്മർദ്ദം കൂടിയതിനെ തുടർന്ന് Southern Water വ്യാപാര സ്ഥാപനങ്ങളുടെ അനാവശ്യ ജല ഉപയോഗം നിയന്ത്രിക്കുന്ന പ്രത്യേക drought order ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങൾ ധാരാളം വെള്ളം കുടിക്കണമെന്നും ചൂട് മൂലം കൂടുതൽ അപകടസാധ്യതയുള്ള ബന്ധുക്കളെയും അയൽക്കാരെയും ശ്രദ്ധിക്കണമെന്നും സർക്കാർ നിർദേശം നൽകി.
English summary: The UK government has called an emergency Cobra meeting as extreme heat, wildfires and drought intensify across the country.
