മണിക്കൂറുകൾ നീണ്ട ജലവിതരണ തടസം; ഗാറ്റ്വിക് വിമാനത്താവളത്തിൽ വെള്ളം പുനഃസ്ഥാപിച്ചു
മണിക്കൂറുകളോളം ശൗചാലയങ്ങളും ഭക്ഷണശാലകളും പ്രവർത്തിക്കാതിരുന്ന ഗാറ്റ്വിക് വിമാനത്താവളത്തിൽ ജലവിതരണം ഭൂരിഭാഗം മേഖലകളിലും പുനഃസ്ഥാപിച്ചു.
ലണ്ടൻ : മണിക്കൂറുകളോളം ജലവിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് ഗാറ്റ്വിക് വിമാനത്താവളത്തിൽ യാത്രക്കാർ വലിയ ബുദ്ധിമുട്ട് നേരിട്ടു. പ്രവർത്തനക്ഷമമായ ശൗചാലയങ്ങൾ ഇല്ലാതിരുന്നതിനാൽ ഇരു ടെർമിനലുകളിലെയും യാത്രക്കാർക്ക് അസൗകര്യമുണ്ടായി. ടാപ്പുകളിൽ വെള്ളം ലഭിക്കാതിരിക്കുകയും ചിലയിടങ്ങളിൽ വളരെ കുറഞ്ഞ മർദ്ദത്തിൽ മാത്രം വെള്ളം എത്തുകയും ചെയ്തതോടെ കഫേകൾ, റസ്റ്റോറന്റുകൾ, ബാറുകൾ എന്നിവയും പ്രവർത്തനം നിർത്തിവച്ചു. എന്നാൽ വിമാന സർവീസുകളെ പ്രശ്നം ബാധിച്ചില്ലെന്നും എല്ലാ വിമാനങ്ങളും നിശ്ചയിച്ച സമയത്ത് തന്നെ സർവീസ് നടത്തിയെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
ബോ ബീച്ച് ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ തകരാറിനെ തുടർന്നാണ് പ്രശ്നമുണ്ടായതെന്ന് ജലവിതരണ കമ്പനിയായ എസ്‌ഇഎസ് വാട്ടർ അറിയിച്ചു. ഈ തകരാർ ഗാറ്റ്വിക് വിമാനത്താവളത്തിനൊപ്പം സസെക്സിലെയും കെന്റിലെയും ചില പ്രദേശങ്ങളിലെ ജലവിതരണത്തെയും ബാധിച്ചു. പിന്നീട് പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിച്ചെങ്കിലും വെള്ളം ശുദ്ധീകരിച്ച ശേഷമാണ് വിതരണം സാധാരണ നിലയിലായത്. ഞായറാഴ്ച വൈകുന്നേരത്തോടെ വിമാനത്താവളത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും ജലവിതരണം പുനഃസ്ഥാപിച്ചതായും ബാക്കിയുള്ള ശൗചാലയങ്ങളും ഭക്ഷണ-പാനീയശാലകളും തിങ്കളാഴ്ച ആദ്യ വിമാന സർവീസുകൾക്ക് മുമ്പ് സാധാരണ നിലയിലാകുമെന്നുമാണ് ഗാറ്റ്വിക് വിമാനത്താവളം അറിയിച്ചത്.
ചൂടുപാനീയങ്ങൾ വാങ്ങാനോ കൈ കഴുകാനോ കുടിവെള്ള കുപ്പികൾ നിറയ്ക്കാനോ കഴിയാത്ത സാഹചര്യം നേരിട്ടതായി നിരവധി യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. റസ്റ്റോറന്റുകളും ബാറുകളും അടച്ചതിനാൽ ഇരിക്കാൻ പോലും സൗകര്യമില്ലാതെ കുടുംബങ്ങൾ നിലത്തിരിക്കേണ്ടിവന്നതായി പരാതികളും ഉയർന്നു. പ്രശ്നത്തെക്കുറിച്ച് സമയബന്ധിതമായ വിവരങ്ങൾ ലഭിച്ചില്ലെന്ന വിമർശനവും യാത്രക്കാർ ഉന്നയിച്ചു. എസ്‌ഇഎസ് വാട്ടറുമായി ചേർന്ന് സ്ഥിതി വേഗത്തിൽ സാധാരണ നിലയിലാക്കാൻ നടപടികൾ സ്വീകരിച്ചതായി വിമാനത്താവള അധികൃതർ വ്യക്തമാക്കി.
English summary: Water supply has been restored to Gatwick Airport after hours of disruption affecting toilets and food outlets.
