അനുകൂല വാർത്തകൾക്കായി മാധ്യമപ്രവർത്തകർക്ക് പണം; ലോബിയിങ് സ്ഥാപനത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ടു
CT Group faces calls for full transparency over alleged secret payments to journalists for favourable coverage.
ലണ്ടൻ : ഉപഭോക്താക്കൾക്ക് അനുകൂലമായ വാർത്തകൾ പ്രസിദ്ധീകരിക്കാൻ മാധ്യമപ്രവർത്തകർക്ക് രഹസ്യമായി പണം നൽകിയെന്ന ആരോപണത്തിൽ രാഷ്ട്രീയ ലോബിയിങ് സ്ഥാപനമായ സി.ടി. ഗ്രൂപ്പ് വിശദീകരണം നൽകണമെന്ന ആവശ്യം ശക്തമായി. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായ ഡേവിഡ് കാമറൂണും ബോറിസ് ജോൺസനും പ്രചാരണ തന്ത്രങ്ങൾക്ക് ആശ്രയിച്ചിരുന്ന ലിന്റൺ ക്രോസ്ബി സഹസ്ഥാപിച്ച സ്ഥാപനത്തിനെതിരെയാണ് ആരോപണം. നാല് മാസം നീണ്ട മാധ്യമാന്വേഷണത്തിന് പിന്നാലെ എംപിമാരും സുതാര്യതാ പ്രവർത്തകരും മുതിർന്ന പബ്ലിക് റിലേഷൻസ് വിദഗ്ധരും സംഭവത്തെ ശക്തമായി വിമർശിച്ചു.
സ്വതന്ത്ര വാർത്തയായി തോന്നുന്ന രീതിയിൽ ഉപഭോക്താക്കൾക്ക് അനുകൂലമായ ലേഖനങ്ങൾ ദേശീയ പത്രങ്ങളിൽ പ്രസിദ്ധീകരിക്കാൻ ചില മാധ്യമപ്രവർത്തകർക്ക് പണം നൽകിയതായി സി.ടി. ഗ്രൂപ്പിലെ ലോബിയിസ്റ്റുകൾ രഹസ്യ റിപ്പോർട്ടറോട് പറഞ്ഞെന്നാണ് വെളിപ്പെടുത്തൽ. ഒരു കെട്ടിടനിർമാണ വ്യവസായ ഉപഭോക്താവിനായി അനുകൂല ലേഖനം പ്രസിദ്ധീകരിച്ചാൽ നൂറുകണക്കിന് പൗണ്ട് നൽകാമെന്നും വാർത്തയുടെ ഉള്ളടക്കത്തിൽ സ്ഥാപനത്തിന് കൂടുതൽ നിയന്ത്രണം ലഭിക്കുമെന്നും അവർ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ ലോബിയിങ്ങിനെ മാധ്യമപ്രവർത്തനമായി അവതരിപ്പിക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും ഭീഷണിയാണെന്ന് വിവിധ സംഘടനകൾ മുന്നറിയിപ്പ് നൽകി.
പണം കൈമാറിയിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ വിവരങ്ങളും പരസ്യപ്പെടുത്തണമെന്നും ലോബിയിങ് നിയമങ്ങൾ ശക്തിപ്പെടുത്തണമെന്നും എംപിമാർ ആവശ്യപ്പെട്ടു. രഹസ്യ പണമിടപാടുകളും ധാർമിക ലംഘനങ്ങളും വ്യാപകമാണെന്ന് തെളിഞ്ഞാൽ ലോബിയിങ് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന രജിസ്ട്രാർ ഓഫീസിന് കൂടുതൽ അധികാരം നൽകണമെന്നും നിർദേശം ഉയർന്നു. എന്നാൽ ഉപഭോക്താക്കൾക്കായി നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് പൊതുവായി പ്രതികരിക്കാറില്ലെന്നും ആരോപണങ്ങൾ തെറ്റായി അവതരിപ്പിച്ചവയാണെന്നും രഹസ്യ റിപ്പോർട്ടർക്ക് പണം നൽകിയിട്ടില്ലെന്നും സി.ടി. ഗ്രൂപ്പ് പ്രസ്താവനയിൽ അറിയിച്ചു.
