എൻഎച്ച്എസ് ട്രസ്റ്റുകൾക്ക് ഇനി സ്റ്റാഫ് ക്ഷേമ റാങ്കിങ്; വംശീയതയും അതിക്രമവും വിലയിരുത്തും
ജീവനക്കാർക്കെതിരായ വംശീയത, അതിക്രമം, ലൈംഗിക മോശം പെരുമാറ്റം എന്നിവ തടയുന്നതിൽ ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ട്രസ്റ്റുകൾ എത്രമാത്രം ഫലപ്രദമായി പ്രവർത്തിക്കുന്നു എന്നത് ഇനി ഔദ്യോഗികമായി വിലയിരുത്തും. ജൂലൈ മുതൽ ഇംഗ്ലണ്ടിലെ എൻഎച്ച്
ലണ്ടൻ : ജീവനക്കാർക്കെതിരായ വംശീയത, അതിക്രമം, ലൈംഗിക മോശം പെരുമാറ്റം എന്നിവ തടയുന്നതിൽ ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ട്രസ്റ്റുകൾ എത്രമാത്രം ഫലപ്രദമായി പ്രവർത്തിക്കുന്നു എന്നത് ഇനി ഔദ്യോഗികമായി വിലയിരുത്തും. ജൂലൈ മുതൽ ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ആശുപത്രി, ആംബുലൻസ്, മാനസികാരോഗ്യ ട്രസ്റ്റുകൾ ജീവനക്കാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട ആറു പ്രധാന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്യപ്പെടും. ഇതിന്റെ ഭാഗമായി 15 ലക്ഷത്തിലധികം എൻഎച്ച്എസ് ജീവനക്കാരുടെ തൊഴിൽപരിസരവും സുരക്ഷയും കൂടുതൽ ശ്രദ്ധയിൽപ്പെടും.
വംശീയത തടയൽ, ജീവനക്കാർക്കെതിരായ അതിക്രമം കുറയ്ക്കൽ, ലൈംഗിക സുരക്ഷ ഉറപ്പാക്കൽ, ജോലിയിൽ സൗകര്യപ്രദമായ സമയക്രമം പ്രോത്സാഹിപ്പിക്കൽ, മേൽനോട്ടവും മാനേജ്മെന്റും മെച്ചപ്പെടുത്തൽ, ആരോഗ്യ-ക്ഷേമ പിന്തുണ എന്നിവയാണ് പ്രധാന വിലയിരുത്തൽ മേഖലകൾ. ഓരോ മേഖലയിലും ട്രസ്റ്റുകൾക്ക് ഒന്ന് മുതൽ നാല് വരെയുള്ള സ്കോർ നൽകും. ഈ സ്കോർ ട്രസ്റ്റുകളുടെ മൊത്തം പ്രകടന റേറ്റിങ്ങിനെയും ബാധിക്കും. ഇതുവരെ കാത്തിരിപ്പ് പട്ടിക, അടിയന്തര വിഭാഗത്തിലെ സേവനക്ഷമത തുടങ്ങിയവയാണ് പ്രധാനമായി വിലയിരുത്തപ്പെട്ടിരുന്നത്. ഇനി ജീവനക്കാരുടെ സുരക്ഷയും ക്ഷേമവും ട്രസ്റ്റുകളുടെ നിലവാരം നിർണയിക്കുന്ന പ്രധാന ഘടകമാകും.
എൻഎച്ച്എസ് ജീവനക്കാർ മാന്യതയോടും ബഹുമാനത്തോടും കൂടി പരിഗണിക്കപ്പെടേണ്ടവരാണെന്ന് സർക്കാർ വ്യക്തമാക്കി. ജീവനക്കാർ നേരിടുന്ന വംശീയതയും അതിക്രമവും ലൈംഗിക പീഡനവും അംഗീകരിക്കാനാകാത്തതാണെന്നും ഇതുവരെ സ്ഥാപനങ്ങൾക്ക് മതിയായ ഉത്തരവാദിത്വം ഉണ്ടായിരുന്നില്ലെന്നും മന്ത്രി കരിൻ സ്മിത്ത് പറഞ്ഞു. പുതിയ മാനദണ്ഡങ്ങളെ ആരോഗ്യരംഗത്തെ വിദഗ്ധരും നഴ്സിംഗ് സംഘടനകളും സ്വാഗതം ചെയ്തെങ്കിലും, ഇത് ജീവനക്കാരുടെ ദൈനംദിന ജോലി അനുഭവത്തിൽ യഥാർത്ഥ മാറ്റം ഉണ്ടാക്കുന്നുണ്ടോ എന്നതാണ് പ്രധാന പരീക്ഷണമെന്നാണ് വിലയിരുത്തൽ. മലയാളി നഴ്സുമാർ ഉൾപ്പെടെ എൻഎച്ച്എസിൽ ജോലി ചെയ്യുന്ന വിദേശ വംശജരായ ജീവനക്കാർക്ക് കൂടുതൽ സുരക്ഷയും നീതിയും ഉറപ്പാക്കാൻ ഈ നീക്കം സഹായകരമാകുമെന്ന പ്രതീക്ഷയും ഉയരുന്നു.
English Summary: NHS trusts in England will now be ranked on how they protect staff from racism, violence and sexual misconduct.
