ചരിത്രപരമായ നിർബന്ധിത ദത്തെടുക്കൽ വിവാദം; ഔദ്യോഗിക മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ
ചരിത്രപരമായ നിർബന്ധിത ദത്തെടുക്കൽ സംഭവങ്ങളിൽ സംസ്ഥാനത്തിന്റെ പങ്കിന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ ഔദ്യോഗികമായി മാപ്പ് പറഞ്ഞു.
ലണ്ടൻ : ബ്രിട്ടനിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന നിർബന്ധിത ദത്തെടുക്കൽ സംഭവങ്ങളിൽ സംസ്ഥാനത്തിന്റെ പങ്കിന് പ്രധാനമന്ത്രി കിയർ സ്റ്റാർമർ ഔദ്യോഗികമായി മാപ്പ് പറഞ്ഞു. ബാധിതരായ അമ്മമാരും ദത്തെടുക്കപ്പെട്ട കുട്ടികളും വർഷങ്ങളായി നടത്തിയ നീണ്ട പോരാട്ടങ്ങൾക്കും ആവശ്യങ്ങൾക്കൊടുവിലാണ് സർക്കാർ ഇപ്പോൾ ഔദ്യോഗിക ക്ഷമാപണം നടത്തിയിരിക്കുന്നത്. അന്നത്തെ ഭരണസംവിധാനം അമ്മമാരെയും കുട്ടികളെയും കുടുംബങ്ങളെയും സംരക്ഷിക്കാൻ വേണ്ടത്ര ഇടപെട്ടില്ലെന്നും, അവർക്കുണ്ടായ ദോഷം തടയുന്നതിൽ പരാജയപ്പെട്ടുവെന്നും സർക്കാർ പരസ്യമായി അംഗീകരിച്ചു.
1949 മുതൽ 1976 വരെയുള്ള കാലയളവിൽ ഇംഗ്ലണ്ടിലും വെയിൽസിലും വിവാഹത്തിന് പുറത്തുള്ള ഗർഭധാരണത്തെ ചുറ്റിപ്പറ്റി നിന്നിരുന്ന സാമൂഹിക അപമാനബോധം മൂലമാണ് ഇത്തരം നിർബന്ധിത ദത്തെടുക്കലുകൾ നടന്നത്. ഈ കാലയളവിൽ ഏകദേശം 1,85,000 അമ്മമാരും കുട്ടികളും ഇതിന്റെ ഇരകളായതായാണ് കണക്കാക്കുന്നത്. ഈ നിർബന്ധിത ദത്തെടുക്കൽ സംവിധാനത്തിന് ധനസഹായവും നിയമസാധുതയും നൽകിയതിൽ സംസ്ഥാനത്തിന് വലിയ ഉത്തരവാദിത്തമുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. ഇത് തെറ്റായിരുന്നുവെന്നും അതുകൊണ്ടാണ് ഞങ്ങൾ മാപ്പ് പറയുന്നതെന്നും യുകെ വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ അറിയിച്ചു. മുൻപ് ചർച്ച് ഓഫ് ഇംഗ്ലണ്ടും കത്തോലിക്കാ സഭയും വെയിൽസ്, സ്കോട്ട്ലൻഡ് സർക്കാരുകളും ഈ വിഷയത്തിൽ മാപ്പ് പറഞ്ഞിരുന്നു.
എന്നാൽ വെറുമൊരു മാപ്പ് പറച്ചിൽ കൊണ്ട് മാത്രം കാര്യങ്ങൾ അവസാനിക്കില്ലെന്നും ബാധിതർക്ക് പ്രായോഗിക സഹായം നൽകുമെന്നും യുകെ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ദത്തെടുക്കൽ രേഖകൾ കണ്ടെത്താനും വേർപിരിഞ്ഞുപോയ കുടുംബാംഗങ്ങളുമായി വീണ്ടും ബന്ധപ്പെടാനും ജീവിതത്തിൽ ഉണ്ടായ ദീർഘകാല ആഘാതങ്ങൾ രേഖപ്പെടുത്തുന്നതിനുമായി 4 മില്യൺ പൗണ്ട് സർക്കാർ മാറ്റിവെക്കും. ഇരകൾക്ക് മാനസികാരോഗ്യ സഹായം ഉറപ്പാക്കാനും അവരുടെ അനുഭവങ്ങൾ അടിസ്ഥാനമാക്കി സർക്കാർ വാഗ്ദാനങ്ങളുടെ പുരോഗതി വിലയിരുത്താനുമായി ഒരു പ്രത്യേക സംഘത്തെയും നിയോഗിക്കും.
English Summary: Keir Starmer has issued a formal state apology for Britain’s historic forced adoption scandal.
