സൗത്ത്‌പോർട്ട് ആക്രമണ അന്വേഷണത്തിലെ എല്ലാ ശുപാർശകളും അംഗീകരിച്ച് സർക്കാർ; അടിയന്തര നടപടിയെന്ന് ഹോം സെക്രട്ടറി
സൗത്ത്‌പോർട്ട് ആക്രമണം തടയാൻ കഴിയുമായിരുന്നുവെന്ന് കണ്ടെത്തിയ അന്വേഷണത്തിലെ ശുപാർശകൾ സർക്കാർ പൂർണമായി അംഗീകരിച്ചു.
ലണ്ടൻ : സൗത്ത്‌പോർട്ട് ആക്രമണം തടയാൻ കഴിയുമായിരുന്നുവെന്ന് കണ്ടെത്തിയ പൊതു അന്വേഷണത്തിലെ ആദ്യഘട്ട ശുപാർശകൾ സർക്കാർ പൂർണമായി അംഗീകരിച്ചതായി ഹോം സെക്രട്ടറി ഷബാന മഹ്മൂദ് അറിയിച്ചു. 2024 ജൂലൈയിൽ നടന്ന ഡാൻസ് ക്ലാസ് ആക്രമണത്തിൽ ഒൻപത് വയസുള്ള അലിസ് ഡാ സിൽവ അഗിയാർ, ആറു വയസുള്ള ബെബെ കിംഗ്, ഏഴ് വയസുള്ള എൽസി ഡോട്ട് സ്റ്റാൻകോംബ് എന്നിവർ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയ ആക്സൽ റുഡാകുബാനയെ നേരത്തെ തന്നെ തടയാൻ ബന്ധപ്പെട്ട ഏജൻസികൾ ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ഈ കൊലപാതകങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
അന്വേഷണത്തിന് നേതൃത്വം നൽകിയ സർ അഡ്രിയൻ ഫുൾഫോർഡ്, ആക്രമണത്തിന് മുൻപുള്ള വർഷങ്ങളിൽ റുഡാകുബാന ഉയർത്തിയിരുന്ന അപകടസാധ്യതയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ ഏതെങ്കിലും ഒരു സ്ഥാപനമോ വിവിധ ഏജൻസികൾ ചേർന്ന സംവിധാനമോ പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടി. പൊതു സേവന മേഖലകളിലുടനീളം അടിസ്ഥാനപരമായ വീഴ്ചകൾ സംഭവിച്ചതായി റിപ്പോർട്ട് വിലയിരുത്തുന്നു. ഈ വീഴ്ചകളാണ് മൂന്ന് പെൺകുട്ടികളുടെ ജീവൻ നഷ്ടപ്പെടുന്നതിനും മറ്റുള്ളവർക്ക് നേരെ ക്രൂരമായ ആക്രമണം നടക്കുന്നതിനും വഴിവച്ചതെന്ന് സർക്കാർ പ്രതികരണത്തിൽ പറയുന്നു.
ഇരകളുടെയും അവരുടെ കുടുംബങ്ങളുടെയും നീതി ഉറപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്ന് ഷബാന മഹ്മൂദ് പറഞ്ഞു. കേന്ദ്ര സർക്കാരിനായി സർ അഡ്രിയൻ നൽകിയ എല്ലാ ശുപാർശകളും പൂർണമായി അംഗീകരിച്ചിട്ടുണ്ടെന്നും, അവ നടപ്പാക്കാനുള്ള പ്രവർത്തനം ഹോം ഓഫീസ് അടിയന്തരമായി മുന്നോട്ട് കൊണ്ടുപോകുമെന്നും അവർ വ്യക്തമാക്കി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായതെല്ലാം സർക്കാർ ചെയ്യുമെന്നും ഹോം സെക്രട്ടറി കൂട്ടിച്ചേർത്തു.
English Summary: The UK government has accepted all recommendations from the first phase of the Southport attack inquiry.
