ദീർഘകാല അസുഖം മൂലം ജോലി ഉപേക്ഷിക്കുന്നവർ വർധിക്കുന്നു; തൊഴിലാളികളെ നിലനിർത്താൻ പുതിയ പദ്ധതിയുമായി യുകെ സർക്കാർ
ദീർഘകാല അസുഖം മൂലം ജോലിക്കുപുറത്തുള്ളവരെ സഹായിക്കാൻ Keep Britain Working പദ്ധതിയിൽ പുതിയ നടപടികൾ യുകെ സർക്കാർ പ്രഖ്യാപിച്ചു.
ലണ്ടൻ : ദീർഘകാല അസുഖവും ആരോഗ്യപ്രശ്നങ്ങളും കാരണം ജോലി വിടുന്നവരുടെ എണ്ണം യുകെയിൽ ആശങ്കാജനകമായി ഉയരുന്ന സാഹചര്യത്തിൽ, തൊഴിലാളികളെ തൊഴിലിടങ്ങളിൽ തന്നെ നിലനിർത്താൻ ലക്ഷ്യമിട്ട് പുതിയ നടപടികളുമായി ബ്രിട്ടീഷ് സർക്കാർ. രാജ്യത്ത് നിലവിൽ 28 ലക്ഷത്തോളം ആളുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ മൂലം തൊഴിൽരഹിതരാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ പ്രതിസന്ധി മറികടക്കാൻ ‘കീപ് ബ്രിട്ടൻ വർക്കിംഗ്’ എന്ന വിപുലമായ പദ്ധതിയുടെ ഭാഗമായി ഏകദേശം 200 തൊഴിലിടങ്ങളെ ‘വാൻഗാർഡ്’ സ്ഥാപനങ്ങളായി തിരഞ്ഞെടുത്തിട്ടുണ്ട്. ജീവനക്കാർക്ക് അസുഖം മൂലം ജോലി നഷ്ടപ്പെടുന്നത് തടയാനുള്ള പുതിയ മാതൃകകളാണ് ഈ സ്ഥാപനങ്ങൾ വഴി പരീക്ഷിക്കുന്നത്.
മുൻ ജോൺ ലൂയിസ് ചെയർമാൻ സർ ചാർലി മേഫീൽഡിന്റെ നേതൃത്വത്തിൽ നടത്തിയ സമഗ്രമായ അവലോകന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ നീക്കം. ജീവനക്കാർക്ക് അസുഖം വന്നതിന് ശേഷം മാത്രം മെഡിക്കൽ പിന്തുണ നൽകുന്ന നിലവിലെ രീതിക്ക് പകരം, പ്രാരംഭ ഘട്ടത്തിൽ തന്നെയുള്ള ഇടപെടലുകൾക്കും വ്യക്തിഗതമായ തിരിച്ചുവരവ് പദ്ധതികൾക്കും മുൻഗണന നൽകണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. ഈ പുതിയ പദ്ധതിയുമായി യുകെയിലെ പത്ത് മേയർ അധികാരികളും മൂന്ന് ഡിവോൾവ്ഡ് ഭരണകൂടങ്ങളും ഉൾപ്പെടെ 250ലധികം പ്രമുഖ തൊഴിലുടമകളും വിവിധ സംഘടനകളും ഇതിനോടകം സഹകരിക്കുന്നുണ്ട്. ജീവനക്കാരുടെ ആരോഗ്യവും ക്ഷേമവും കൃത്യമായി വിലയിരുത്തി അവർക്ക് ജോലിയിൽ തുടരാൻ ആവശ്യമായ അന്തരീക്ഷം ഒരുക്കണമെന്ന് സർ ചാർലി മേഫീൽഡ് വ്യക്തമാക്കി.
തൊഴിലിടങ്ങളിലെ ആരോഗ്യപരമായ പുരോഗതികൾ വിലയിരുത്തുന്നതിനായി ഒരു പുതിയ ‘വർക്ക്പ്ലേസ് ഹെൽത്ത് ഇന്റലിജൻസ് യൂണിറ്റ്’ രൂപീകരിക്കുന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രധാന ആകർഷണം. ജീവനക്കാരുടെ അസുഖാവധി, വൈകല്യമുള്ളവരുടെ തൊഴിൽ പങ്കാളിത്തം തുടങ്ങിയ വിവരങ്ങൾ ഏകീകൃതമായി ശേഖരിച്ച് കൂടുതൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ ഇതിലൂടെ സാധിക്കും. ഏകദേശം 3.5 ബില്യൺ പൗണ്ട് ചെലവ് വരുന്ന വിപുലമായ തൊഴിൽ പിന്തുണ പാക്കേജിന്റെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. നല്ലൊരു തൊഴിൽ സാഹചര്യം മികച്ച ആരോഗ്യത്തിനും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും അനിവാര്യമാണെന്ന് യുകെ ആരോഗ്യ സെക്രട്ടറി ജെയിംസ് മറി ഈ പദ്ധതിയെക്കുറിച്ച് സംസാരിക്കവേ കൂട്ടിച്ചേർത്തു.
English Summary: The UK government is expanding the Keep Britain Working programme to help people stay in work despite long-term illness or disability.
