ഭർത്താവിന് യുകെ വിസ അനുവദിച്ചു; പലസ്തീൻ വംശജയായ ഭാര്യയുടെ അപേക്ഷ നിരസിച്ച് ഹോം ഓഫീസ്
ലണ്ടനിലെ മകനെ സന്ദർശിക്കാനിരുന്ന പലസ്തീൻ ജറുസലേം സ്വദേശിനിയുടെ വിസ നിരസിച്ചപ്പോൾ ഭർത്താവിന്റെ അപേക്ഷ ഹോം ഓഫീസ് അംഗീകരിച്ചു.
ലണ്ടൻ : ലണ്ടനിൽ താമസിക്കുന്ന മകനെ സന്ദർശിക്കാൻ യുകെയിലേക്ക് വരാനിരുന്ന പലസ്തീൻ ജറുസലേം സ്വദേശിനിയുടെ സന്ദർശക വിസ ഹോം ഓഫീസ് നിരസിച്ചപ്പോൾ, അതേ അപേക്ഷാ നടപടിക്രമത്തിലൂടെ അപേക്ഷിച്ച ഭർത്താവിന് വിസ അനുവദിച്ചത് വിവാദമായി. 69 വയസ്സുള്ള വിരമിച്ച ഇംഗ്ലീഷ് അധ്യാപിക തെരേസ അബ്ദല്ലാഹിന്റെ അപേക്ഷയാണ് “യഥാർത്ഥ സന്ദർശകയാണെന്ന് ഉറപ്പില്ല”െന്നും സന്ദർശനത്തിനുശേഷം യുകെ വിടുമെന്ന കാര്യത്തിൽ വിശ്വാസമില്ലെന്നും ചൂണ്ടിക്കാട്ടി നിരസിച്ചത്. എന്നാൽ 40 വർഷമായി കൂടെയിരിക്കുന്ന ഭർത്താവ് ഘസ്സാൻ അബ്ദല്ലാഹിന്റെ അപേക്ഷ അംഗീകരിക്കുകയായിരുന്നു.
2019 മുതൽ യുകെയിൽ താമസിക്കുന്ന മകൻ കരീം അബ്ദല്ലാഹ് മാതാപിതാക്കളെ കുറച്ച് ആഴ്ചകൾക്കായി ലണ്ടനിലേക്ക് ക്ഷണിച്ചിരുന്നു. മാതാപിതാക്കൾ മുമ്പും അക്കാദമിക് ആവശ്യങ്ങൾക്കായി യുകെയിലെത്തിയിട്ടുണ്ടെന്നും അന്ന് വിസാ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും കരീം പറഞ്ഞു. ഇത്തവണ ഇരുവരും ഒരേ ക്ഷണക്കത്തും സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട ഒരേ രേഖകളും സമർപ്പിച്ചിരുന്നുവെങ്കിലും, തെരേസയ്ക്ക് സ്വന്തം രാജ്യത്തേക്കാൾ യുകെയുമായി കൂടുതൽ ബന്ധമുണ്ടെന്ന വിലയിരുത്തലിലാണ് അപേക്ഷ നിരസിച്ചതെന്ന് ഹോം ഓഫീസ് കത്തിൽ വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു. തീരുമാനത്തിനെതിരെ അപ്പീലിനോ അഡ്മിനിസ്ട്രേറ്റീവ് റിവ്യൂവിനോ അവകാശമില്ലെന്നും അറിയിച്ചിട്ടുണ്ട്.
തെരേസയുടെ ഒരു മകൻ മാത്രമാണ് യുകെയിലുള്ളത്; മറ്റൊരു മകനും കുടുംബവും ഈസ്റ്റ് ജറുസലേമിലാണ് താമസം. ജനനം മുതൽ അവിടെ ജീവിക്കുന്ന അവർക്ക് ദീർഘകാലം വിദേശത്ത് തുടരുകയാണെങ്കിൽ താമസാവകാശം പോലും അപകടത്തിലാകാമെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു. അയർലണ്ടിലെ കുടുംബവിവാഹത്തിലും പങ്കെടുക്കാനും ലണ്ടനിലെ വിവിധ സ്ഥലങ്ങൾ മാതാപിതാക്കൾക്ക് കാണിക്കാനുമായിരുന്നു പദ്ധതിയെന്ന് കരീം പറഞ്ഞു. വേനൽക്കാല കുടുംബയാത്ര ഹോം ഓഫീസ് തീരുമാനത്തോടെ തകർന്നുവെന്നും അദ്ദേഹം ആരോപിച്ചു. വ്യക്തിഗത കേസുകളിൽ സാധാരണയായി പ്രതികരിക്കാറില്ലെന്നും ഓരോ അപേക്ഷയും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രത്യേകം പരിശോധിക്കപ്പെടുന്നുവെന്നും ഹോം ഓഫീസ് വ്യക്തമാക്കി.
English Summary: The Home Office approved a Palestinian man’s UK visa but rejected his wife’s, saying she was not a genuine visitor.
