ലഗേജിൽ പവർ ബാങ്ക് ചാർജ് ചെയ്തു; ലണ്ടനിലേക്കുള്ള ഈസിജെറ്റ് വിമാനം റോമിൽ അടിയന്തരമായി ഇറക്കി
ലണ്ടൻ : ഈജിപ്തിൽ നിന്നും ലണ്ടനിലേക്ക് പറന്ന ഈസിജെറ്റ് വിമാനം യാത്രാമധ്യേ അടിയന്തരമായി ഇറ്റലിയിലെ റോമിൽ ഇറക്കി. യാത്രക്കാരിലൊരാളുടെ ലഗേജിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്ക് ചാർജ് ചെയ്യുന്നതായി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മുൻകരുതൽ നടപടിയെന്നോണം വിമാനം അടിയന്തരമായി റോം ഫിയുമിസിനോ വിമാനത്താവളത്തിൽ ഇറക്കാൻ പൈലറ്റ് തീരുമാനിച്ചത്. ഈജിപ്തിലെ ഹുർഘദയിൽ നിന്നും ലണ്ടൻ ലൂട്ടൻ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ഇസഡ്‌വൈ 2618 എന്ന വിമാനമാണ് ഇത്തരത്തിൽ അപ്രതീക്ഷിതമായി വഴിതിരിച്ചുവിട്ടത്.
പവർ ബാങ്ക് ലഗേജിലിരുന്ന് ചാർജ് ആകുന്നത് അന്താരാഷ്ട്ര സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായതിനാലാണ് ക്യാപ്റ്റൻ വിമാനം അടിയന്തരമായി ഇറക്കാൻ തീരുമാനിച്ചതെന്ന് ഈസിജെറ്റ് വക്താവ് വ്യക്തമാക്കി. വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയതായും ഇവർക്ക് ആവശ്യമായ താമസസൗകര്യവും ഭക്ഷണവും വിമാനക്കമ്പനി ലഭ്യമാക്കിയതായും അധികൃതർ അറിയിച്ചു. വിമാനം അടുത്ത ദിവസം രാവിലെയാണ് പിന്നീട് ലണ്ടനിലേക്ക് യാത്ര പുനരാരംഭിച്ചത്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർലൈൻ ഔദ്യോഗികമായി ക്ഷമാപണം നടത്തിയിട്ടുണ്ട്.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷാവസ്ഥയെ തുടർന്ന് ഇത്തവണ വേനൽക്കാല വിമാന ബുക്കിംഗുകളിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയതായി ഈസിജെറ്റ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഈ സംഭവം ഉണ്ടാകുന്നത്. സെപ്റ്റംബർ വരെയുള്ള സീറ്റുകളിൽ 58 ശതമാനം മാത്രമാണ് ഇതുവരെ ബുക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. എങ്കിലും ആഗോള ഇന്ധന പ്രതിസന്ധികൾ വിമാന സർവീസുകളെ ബാധിക്കില്ലെന്നും യാത്രക്കാരിൽ നിന്ന് സർചാർജ് ഇനത്തിൽ അധിക നിരക്കുകൾ ഈടാക്കില്ലെന്നും കമ്പനി ചീഫ് എക്സിക്യൂട്ടീവ് കെന്റൺ ജാർവിസ് വ്യക്തമാക്കി.

